കല്ലമ്പലം: പള്ളിക്കലിൽ റബർ മോഷ്ടാവ് അറസ്റ്റിൽ. മടവൂർ ഞാറയിൽക്കോണം മുട്ടയം മൈലാടും പൊയ്ക കിഴക്കതിൽ വീട്ടിൽ സനോജാണ് (42) അറസ്റ്റിലായത്. മടവൂർ ആനകുന്നം ലക്ഷ്മി ഭവനിൽ രാധാകൃഷ്ണ പിള്ളയുടെ പള്ളിക്കലിലുള്ള റബർ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 25,000 രൂപയോളം വിലവരുന്ന റബർ ഷീറ്റുകളും മറ്റും മോഷ്ടിച്ചതിനാണ് അറസ്റ്റ്.
ഇന്നലെ പുലർച്ചെയാണ് മോഷണം നടന്നത്. കടയുടമയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് മണിക്കൂറിനുള്ളിൽ പ്രതി പിടിയിലായി. ഓട്ടോ ഡ്രൈവറായ സനോജ് തന്റെ ഓട്ടോയിൽ മോഷ്ടിച്ച റബർ ഷീറ്റുകൾ വില്പനയ്ക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്. മോഷണ മുതലും, കട കുത്തിതുറക്കാൻ ഉപയോഗിച്ച ആയുധങ്ങളും ഓട്ടോയും കസ്റ്റഡിയിലെടുത്തു.
തുമ്പോട് പഴുവടി ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഓട്ടം പോകുന്ന സനോജ് പകൽ സമയങ്ങളിൽ മോഷണം നടത്താനുള്ള സ്ഥലങ്ങൾ കണ്ടു വയ്ക്കുകയും പരിസരം നിരീക്ഷിക്കുകയും ചെയ്തതിനുശേഷം രാത്രിയിൽ മോഷണം നടത്തുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.
സനോജിന്റെ പേരിൽ റബർ മോഷണം, കാണിക്കവഞ്ചി കവർച്ച തുടങ്ങി നിരവധി കേസുകൾ കടയ്ക്കൽ, അഞ്ചൽ, കിളിമാനൂർ സ്റ്റേഷനുകളിൽ ഉണ്ടെന്ന് പള്ളിക്കൽ സി.ഐ പി. ശ്രീജിത്ത് പറഞ്ഞു. സി.ഐയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സഹിൽ, ഉദയകുമാർ, എ.എസ്.ഐ സജിത്ത്, സി.പി.ഒമാരായ രഞ്ജിത്ത്, ഷമീർ, പ്രസേനൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |