ടോക്യോ: കൊളംബിയൻ താരം ഇൻഗ്രിറ്റ് വലൻസിയക്കെതിരായ മത്സരത്തിനായി താൻധരിച്ചുകൊണ്ടുവന്ന ജേഴ്സി റിംഗിൽ കയറും മുമ്പ് മാറ്റിച്ചെന്ന് ഇന്ത്യൻ വനിതാ ബോക്സർ എം.സി മേരികോമിന്റെ പരാതി. ഒടുവിൽ മത്സരത്തിനായി ഇന്ത്യയുടെ പതാകയും തന്റെ പേരുമില്ലാത്ത റിംഗ് ഡ്രസ് ധരിക്കേണ്ടിവന്നെന്നും മേരികോം ട്വിറ്ററിലൂടെ അറിയിച്ചു.
ഇന്ത്യൻ പതാകയുള്ള മേരികോം എന്ന് എഴുതിയ ജഴ്സി അണിഞ്ഞാണ് താരം മത്സരത്തിനായെത്തിയത്. എന്നാൽ ജഴ്സിയിൽ മേരികോം എന്ന് മുഴുവൻ പേര് പറ്റില്ലെന്നും ആദ്യ പേര് മാത്രമേ എഴുതാൻ പാടുള്ളൂവെന്നും സംഘാടകർ അറിയിച്ചെന്ന് മേരികോം വെളിപ്പെടുത്തി. മത്സരം ആരംഭിക്കുന്നതിന് ഒരു മിനിട്ട് മാത്രം മുമ്പായിരുന്നു ഇത്. തുടർന്ന് ജഴ്സി മാറ്റാൻ ആവശ്യപ്പെട്ടു. പകരം ഒന്നും എഴുതാത്ത ഒരു നീല ജഴ്സി നൽകി. അതു ധരിച്ചാണ് റിംഗിലേക്ക് ഇറങ്ങിയത്.
അതേസമയം മത്സരത്തിൽ താൻ തോറ്റ കാര്യം പിന്നീടാണ് അറിഞ്ഞതെന്നും മേരി കോം പറയുന്നു. താൻ മത്സരത്തിൽ വിജയിച്ച് ക്വാർട്ടർ ഫൈനലിലെത്തി എന്ന സന്തോഷത്തിലായിരുന്നു റിംഗ് വിട്ടതെന്നും പരിശീലകൻ ഛോട്ടേലാലാണ് തോറ്റെന്ന് അറിയിച്ചതെന്നും മുൻ കായിക മന്ത്രി കിരൺ റിജിജുവിന്റെ ട്വീറ്റ് കണ്ടപ്പോൾ അത് ഉറപ്പിച്ചെന്നും മേരികോം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |