തൃശൂർ : ഏറെ പ്രതിസന്ധികൾ മറികടന്ന് കുതിരാൻ ടണൽ യാഥാർത്ഥ്യമായപ്പോൾ മുൻ ജില്ലാ കളക്ടറും ഇപ്പോൾ ടണൽ നിർമ്മാണത്തിന്റെ സ്‌പെഷ്യൽ ഓഫീസറുമായ എസ്. ഷാനവാസിന് നിറഞ്ഞ സംതൃപ്തി. 2016 ൽ ജില്ലയിൽ ഡെപ്യൂട്ടി കളക്ടറായിരിക്കെ മുതൽ ദേശീയപാതയിലെ പ്രശ്‌നങ്ങളും ടണൽ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിന്റെ പരിചയവും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് സഹായകരമായെന്ന് അദ്ദേഹം പറഞ്ഞു. പ്രളയകാലത്ത് ദേശീയപാതയിൽ ഉണ്ടായ മണ്ണിടിച്ചിലും തുടർന്നുണ്ടായ യാത്രാദുരിതവും പരിഹരിക്കാൻ ടണലിന് ഉള്ളിലൂടെ ഭാരവാഹനം കടത്തി വിടുന്നതിന് ദേശീയപാത അധികൃതരിൽ നിന്ന് പ്രത്യേക അനുമതി ലഭ്യമാക്കുന്നതിൽ അദ്ദേഹം ശ്രദ്ധപുലർത്തി. ഇതിലൂടെ അവിടത്തെ സുരക്ഷാ വീഴ്ച്ചകൾ കണ്ടെത്താനായി. ദേശീയപാത നിർമ്മാണവും ടണൽ നിർമ്മാണവുമായി ഏറെ തടസം നേരിട്ടത് വനഭൂമി ഏറ്റെടുക്കലായിരുന്നു. രണ്ടാം എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റപ്പോൾ തന്നെ മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ അഡ്വ.കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ പ്രത്യേക ശ്രദ്ധയാണ് ഗതിവേഗം വർദ്ധിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ആറ് മാസം കൊണ്ട് രണ്ടാമത്തെ ടണലും പൂർത്തിയാക്കാനാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ടണലിന്റെ ആവശ്യകതയും അതോടൊപ്പം അവിടെ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും ബോദ്ധ്യപ്പെട്ടത് 2018 ലെ പ്രളയക്കാലത്താണ്. അതിൽ നിന്ന് ഏറെ പാഠം പഠിക്കാനായി. ഭാവിയിൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഇതിലൂടെ വ്യക്തമായി. ആവശ്യമായ മുൻകരുതലെടുക്കാൻ വേണ്ട നിർദ്ദേശം ബന്ധപ്പെട്ടവർക്ക് കളക്ടർ എന്ന നിലയിൽ നൽകാനായി.
എസ്. ഷാനവാസ്
സ്പെഷ്യൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |