തൃശൂർ : സംസ്ഥാനത്തെ ആദ്യ ടണൽ പാത സജ്ജമായെങ്കിലും പാത തുറക്കും മുമ്പേ ഉയർത്തിവിട്ട വിവാദങ്ങളും കോടതി വ്യവഹാരങ്ങളും ഒഴിയില്ല. പാത തുറക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞതും സംസ്ഥാന സർക്കാരിനെ അറിയിക്കാതെ വാഹനം കടത്തിവിടാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർദ്ദേശം നൽകിയതും വരും നാളുകളിലും വിവാദത്തിന് തിരികൊളുത്തും.
എന്നാൽ ഇപ്പോൾ വിവാദത്തിനില്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കിയതോടെ തുടർ സംഘർഷങ്ങൾക്കുള്ള വഴി അടഞ്ഞു. രണ്ടാം ടണലാണ് ലക്ഷ്യമെന്നും മന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് പിന്നാലെയാണ് ടണൽ തുറന്നു കൊടുക്കുന്നത്. ഒരു വശത്ത് തുടക്കം മുതൽ വിടാതെ പിന്തുടർന്നിരുന്ന സാങ്കേതിക പ്രശ്‌നങ്ങളും നൂലാമാലകളും, തുരങ്ക നിർമ്മാണം വൈകുന്നതിനെതിരെയുള്ള സമരവുമെല്ലാമായി സംഭവ ബഹുലമായിരുന്നു ആ ഒരു പതിറ്റാണ്ട്.
വനഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം, ടണലിന്റെ സുരക്ഷാ ഭീഷണി, മണ്ണിടിച്ചിൽ തുടങ്ങി നിരവധി പ്രശ്‌നങ്ങളെ അതിജീവിച്ചാണ് ഇന്നലെ ഒരു പാത തുറന്നു കൊടുത്തത്. പ്രധാന മുന്നണികളെല്ലാം തുരങ്ക നിർമ്മാണത്തെ രാഷ്ട്രീയമായി കണ്ടതോടെ വിവാദങ്ങളും കൊഴുത്തു. ഓരോ രാഷ്ട്രീയ പ്രതിനിധികളും ഓരോഘട്ടത്തിലും കുതിരാൻ ടണൽ സന്ദർശിച്ച് വാർത്തകളുടെ ഭാഗമായി. സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരുകളും ടണലിന്റെ പേരിൽ ഏറ്റുമുട്ടി. പാർലിമെന്റിനകത്തും പുറത്തും ജനപ്രതിനിധികൾ തുരങ്കത്തിനായി വാദിച്ചു. കേന്ദ്രമന്ത്രി വി. മുരളിധരൻ, മുൻമന്ത്രി ജി.സുധാകരൻ, മുൻ എം.പിമാരായ പി.കെ. ബിജു, സി.എൻ. ജയദേവൻ, നിലവിലെ എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, എം.എൽ.എമാരായ എം.പി. വിൻസന്റ്, അഡ്വ.കെ. രാജൻ അങ്ങനെ നീളുന്നു ആ നിര. മന്ത്രി അഡ്വ.കെ. രാജനും കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്തും വ്യവഹാരങ്ങളുമായും രംഗത്തെത്തി. അവസാനം തൃശൂരിലെ രണ്ട് കളക്ടർമാരും നിലവിലെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമെല്ലാം ആ നിരയിൽ ചേർന്നതോടെ നീക്കങ്ങൾക്ക് ഗതിവേഗം കൂടി.
പകിട്ടില്ലാതെ ചടങ്ങുകൾ
തൃശൂർ : ഒരു പതിറ്റാണ്ട് പിന്നിട്ട ടണൽ തുറന്നു കൊടുക്കുമ്പോൾ കാര്യമായ പകിട്ടില്ലാതെയായിരുന്നു ചടങ്ങുകൾ. ജില്ലാ കളക്ടർ ഹരിത വി. കുമാറും സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയും എതാനും ദേശീയപാത ഉദ്യോഗസ്ഥരും കരാർ കമ്പനി പ്രതിനിധികളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇന്ന് തുരങ്കപാത തുറന്നു കൊടുക്കുമെന്നായിരുന്നു സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം മറികടന്ന് ഇന്നലെ ഉച്ചയോടെ, കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി ട്വിറ്ററിലൂടെ വൈകീട്ട് ടണൽ തുറന്ന് കൊടുക്കുമെന്ന് പ്രഖ്യാപിച്ചു. ചരിത്രത്തിന്റെ ഭാഗമാകുന്ന ചടങ്ങിൽ തുരങ്കം ഇത്രയും പെട്ടെന്ന് തുറക്കാനായി യത്‌നിച്ച മന്ത്രി കെ.രാജനോ എം.പിമാരോ അടക്കം ജനപ്രതിനിധികളാരും പങ്കെടുത്തില്ല. അവസാന വട്ട ട്രയൽ റൺ നടത്തിയ ശേഷം സുരക്ഷാ പരിശോധന നടത്തിയ ശേഷമാകും അന്തിമാനുമതിയെന്നായിരുന്നു നേരത്തെ അറിയിപ്പ് ലഭിച്ചത്. എന്നാൽ അതെല്ലാം ഒഴിവാക്കിയാണ് ഇന്നലെ ഉച്ചയ്ക്ക് കേന്ദ്രമന്ത്രിയുടെ അറിയിപ്പെത്തിയത്. അതേസമയം ജില്ലാ കളക്ടർ പോലും തുരങ്കം തുറന്ന് കൊടുക്കുന്നുവെന്ന് പറഞ്ഞത് ഇന്നലെ വൈകീട്ട് നാലരയ്ക്ക് ശേഷമാണ്. ആറരയ്ക്ക് ശേഷമാണ് കളക്ടർ ഹരിത വി. കുമാർ തൃശൂരിൽ നിന്ന് പുറപ്പെടുന്നത് തന്നെ. കൊവിഡ് കാലമല്ലെങ്കിൽ ജനകീയ ഉത്സവാന്തരീക്ഷത്തിൽ നടക്കേണ്ട ചടങ്ങാണ് ആഘോഷങ്ങളില്ലാതെ നടന്നത്.
മന്ത്രി കെ. രാജൻ ഇന്നെത്തും
തൃശൂർ : മന്ത്രി അഡ്വ. കെ. രാജൻ ഇന്ന് രാവിലെ ഒമ്പതിന് കുതിരാൻ സന്ദർശിക്കും. ഇന്നലെ വൈകിട്ട് തുരങ്ക പാത തുറന്നു കൊടുക്കുന്ന സമയത്ത് പങ്കെടുക്കാനായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |