പത്തനംതിട്ട : മദ്യ നിർമാണവും ലഹരി വസ്തുക്കളുടെ വിപണനവും നടത്തുന്നവർക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. ജില്ലയിൽ പൊലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡ് (ഡാൻസാഫ്) വ്യാപകമായി നടത്തിയ റെയ്ഡിൽ മേയ്, ജൂൺ, ജൂലായ് മാസങ്ങളിൽ ആയിരം ലിറ്ററോളം കോട പിടിച്ചെടുത്ത് നശിപ്പിച്ചു. വാറ്റുപകരണങ്ങളും വില്പനക്കായി സൂക്ഷിച്ച ചാരായവും ഇന്ത്യൻ നിർമിത വിദേശമദ്യവും ഇതോടൊപ്പം പിടികൂടി. ജില്ലയിൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ റെയ്ഡുകൾ ശക്തിപ്പെടുത്താൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി പറഞ്ഞു. കൊവിഡ് രോഗ വ്യാപനം ആരംഭിച്ചതു മുതൽ ജില്ലയിൽ ഡാൻസാഫ് ടീമിന്റെ സേവനം പ്രയോജനപ്പെടുത്തി വ്യാപകമായി റെയ്ഡുകൾ നടക്കുന്നുണ്ട്.
എട്ട് സ്റ്റേഷനുകളിൽ കേസ്
ജില്ലാ നാർകോട്ടിക് സെൽ ഡി വൈ.എസ്.പി ആർ. പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്ന ഡാൻസാഫ് സംഘം നടത്തിയ റെയ്ഡിൽ ജില്ലയിലെ എട്ട് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളിലായാണ് വ്യാജമദ്യ നിർമ്മാണം നടത്തിയവർ പിടിയിലായത്. കഞ്ചാവ് ഉൾപ്പെടെയുള്ള നിരോധിത മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ തിരുവല്ല കുറ്റൂരിൽ ഓട്ടോറിക്ഷയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത് ഉൾപ്പെടെ രണ്ടു കേസുകളാണ് ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞദിവസം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് ടീം, ഡിവൈ.എസ്.പി ആർ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ പിൻ സീറ്റിനടിയിൽ ഒളിപ്പിച്ചു കടത്തിയ 10 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. പന്തളം കുളനടയിൽ വീട്ടിലെ കിടപ്പുമുറിയിലെ മെത്തക്കടിയിൽ നിന്ന് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചനിലയിൽ 34 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതിനും കേസെടുത്തിരുന്നു.
"വ്യാജ വാറ്റിലൂടെ അനധികൃതമായി ചാരായം നിർമിച്ച് വിപണനം നടത്തുകയും കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളും നിരോധിത പുകയില ഉൽപന്നങ്ങളും കടത്തി വില്പന നടത്തുകയും ചെയ്യുന്നവരെ പിടികൂടാൻ റെയ്ഡുകൾ തുടരും. "
ആർ. നിശാന്തിനി
ജില്ലാ പൊലീസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |