കുന്നംകുളം: മുൻ കൗൺസിലറുടെ കൃഷിസ്ഥലം കരഭൂമിയെന്ന് കാട്ടി കെട്ടിടനിർമ്മാണത്തിന് അനുമതി നൽകിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായി കുന്നംകുളം മുനിസിപ്പൽ എൻജിനിയർ ഇ.സി ബിനായ് ബോസിനെയും അസി. എൻജിനീയർ ടി.ജെ ജിജോയെയും സ്ഥലംമാറ്റി. എൻജിനീയർ ബിനായ് ബോസിനെ വയനാട് ജില്ലയിലെ പി.ഐ.യു വിഭാഗത്തിലേക്കും ജിജോയെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കുമാണ് സ്ഥലം മാറ്റിയത്.
ബി.ജെ.പി നേതാവിന്റെ പരാതിയിൽ 2018ൽ പുറത്തുവന്ന വിജിലൻസ് ശുപാർശയാണ് മൂന്ന് വർഷത്തിന് ശേഷം നടപ്പാക്കിയത്. സി.എം.പി നേതാവും മുൻ കൗൺസിലറുമായ എം.കെ ജയ്‌സിംഗിന്റെ കാണിയാമ്പാൽ പാടത്തെ പാറയുൾപ്പെടുന്ന 32 സെന്റ് സ്ഥലത്ത് കെട്ടിടം നിർമ്മിക്കാൻ നഗരസഭാ സെക്രട്ടറി അനുമതി നൽകിയിരുന്നു. ഡാറ്റാ ബാങ്കിൽ ഈ സ്ഥലം തണ്ണീർത്തടമാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ മറ്റ് രേഖകളിൽ ഈ സ്ഥലം കരഭൂമിയെന്നാണ് രേഖപ്പെടുത്തിയത്. നഗരസഭാ സെക്രട്ടറിയായിരുന്ന ജയകുമാർ കെട്ടിട നിർമ്മാണത്തിന് അനുമതി നൽകി. ഇതിനെതിരെ ബി.ജെ.പി. നേതാക്കൾ വിജിലൻസിൽ നൽകുകയായിരുന്നു. കേസിൽ നഗരസഭാ സെക്രട്ടറി, മുനിസിപ്പൽ എൻജിനീയർ, അസി. എൻജിനീയർ, ഓവർസിയർ, കൃഷി ഓഫീസർ, ജയ്‌സിംഗ്, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മുനിസിപ്പൽ എൻജിനീയറിംഗ് വിഭാഗം റിപ്പോർട്ടിൽ കെട്ടിടനിർമ്മാണത്തിന് അനുമതി നൽകാൻ പാടില്ലെന്ന് എഴുതിയില്ലെന്ന് സൂചിപ്പിച്ചാണ് വിജിലൻസ് റിപ്പോർട്ട് നൽകിയത്. 2018ൽ വന്ന ഉത്തരവ് നടപ്പിലാക്കാൻ മുൻ സർക്കാർ തയ്യാറായിരുന്നില്ല. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി മാറി പഴയ ഫയലുകളിലെ പരിശോധനയുടെ ഭാഗമായാണ് വിജിലൻസ് ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഇറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |