പെരിന്തൽമണ്ണ: രണ്ടര വയസ്സുകാരിക്ക് ഷിഗല്ല ബാക്ടീരിയ ബാധയിൽ നിന്നും മോചനം. അതിഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താഴേക്കോട് സ്വദേശിയായ രണ്ടര വയസ്സുകാരിയാണ് സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയത്. 24ന് അർദ്ധരാത്രിയാണ് പെട്ടെന്ന് പനി, അപസ്മാരം, വയറിളക്കം എന്നിവയുണ്ടായി അബോധാവസ്ഥയിലായ കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി മൗലാനാ ഹോസ്പിറ്റലിലെത്തിച്ചത്. കുട്ടിയെ ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റി. പീഡിയാട്രിക്ക് ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. ദീപുവിന്റെ നേതൃത്വത്തിൽ ചികിത്സയാരംഭിച്ചു. രോഗം ഭേദമായതോടെ ഇന്നലെ കുട്ടി വീട്ടിലേക്ക് മടങ്ങി. കണ്സൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ.അലക്സ് ബേബി, കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ.അജയ് നായർ എന്നിവർ ചികിത്സയിൽ പങ്കാളികളായി. രണ്ടാഴ്ചയിൽ ഇത് രണ്ടാമത്തെ കേസാണ്. പനിയും രക്തം, കഫം എന്നിവ കലർന്ന വയറിളക്കവും വയറു വേദനയുമാണ് സാധാരണ ലക്ഷണങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |