ഡിസ്കസ് ത്രോ ഫൈനലിൽ കടന്ന് യുവ വനിതാ താരം കമൽപ്രീത് കൗർ
ടോക്യോ : അന്താരാഷ്ട്ര വേദികളിൽ പരിചയ കുറവാണെങ്കിലും ടോക്യോയിൽ ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് കമൽപ്രീത് കൗർ എന്ന പഞ്ചാബുകാരി. വനിതകളുടെ ഡിസ്കസ് ത്രോയുടെ യോഗ്യതാ റൗണ്ടിൽ മത്സരിച്ച 31 പേരിൽ കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിൽ സ്വർണം നേടിയവരെപ്പോലും പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് കമൽപ്രീത്.നാളെ ഫൈനൽ പോരാട്ടം അരങ്ങേറുമ്പോൾ കമലിന്റെ ഏറ് മെഡലിൽ കൊള്ളുന്നതിനായി കാത്തിരിക്കുകയാണ് രാജ്യം.
ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ടിൽ 64 മീറ്ററാണ് കമൽപ്രീത് കണ്ടെത്തിയ മികച്ച ദൂരം. അമേരിക്കയുടെ വലേരി അല്ലമൻ(64.42മീറ്റർ) മാത്രമാണ് ഇന്ത്യൻ താരത്തിന് മുന്നിലെത്തിയത്. രണ്ടാം ശ്രമത്തിൽ 63.97 മീറ്റർ ഡിസ്കസ് പായിച്ച കമൽപ്രീത് ഫൈനൽ റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. അവസാന ശ്രമത്തിലാണ് 64 മീറ്റർകണ്ടത്. ലണ്ടൻ, റിയോ ഒളിമ്പിക്സുകളിൽ സ്വർണം നേടിയ ക്രൊയേഷ്യക്കാരി സാന്ദ്ര പെർകോവിച്ചിന് യോഗ്യതാ റൗണ്ടിൽ 63.75 മീറ്ററേ എറിയാനായിട്ടുളളൂ.
കറക്കിയെറിയുന്ന കൗർ
നിലവിൽ ഡിസ്കസ് ത്രോയിൽ ഇന്ത്യൻ റെക്കാഡ് ഇരുപത്തഞ്ചുകാരിയായ കമൽപ്രീതിന്റെ പേരിലാണ്; 66.59 മീറ്റർ
ഡിസ്കസ് ത്രോയിൽ 65 മീറ്റർ ദൂരം പിന്നിടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന റെക്കാഡും കമലിനാണ്.
ഈ വർഷം നാലു മാസത്തിനിടെ രണ്ടു തവണയാണ്കമൽപ്രീത് ദേശീയ റെക്കാഡ് തിരുത്തിയത്. മാർച്ചിൽ ഫെഡറേഷൻ കപ്പിൽ 65.06 മീറ്റർ എറിഞ്ഞാണ് ആദ്യം ദേശീയ റെക്കാഡ് സ്വന്തം പേരിലാക്കിയത്. ജൂണിൽ പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രീയിൽ 66.59 മീറ്റർ കണ്ടെത്തി.
സീമാ പൂനിയ പുറത്ത്
തുടർച്ചയായ നാല് ഒളിമ്പിക്സുകളിൽ പങ്കെടുത്ത് ഷൈനി വിൽസണിന്റെയും സാനിയ മിർസയുടെയും റെക്കാഡിന് ഒപ്പമെത്തിയ വെറ്ററൻ ഇന്ത്യൻ ഡിസ്കസ് താരം സീമാ പൂനിയ യോഗ്യതാ റൗണ്ടിൽ പുറത്തായി.ഗ്രൂപ്പ് എയിൽ മത്സരിച്ച് 60.57 മീറ്റർ ദൂരം കണ്ടെത്തിയ 38കാരിയായ സീമ യോഗ്യതാ റൗണ്ടിൽ 16-ാം സ്ഥാനത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |