തിരുവനന്തപുരം: വാരാന്ത്യ ലോക്ക്ഡൗണിൽ നിയന്ത്രണങ്ങളും പരിശോധനകളും കടുപ്പിച്ച് പൊലീസ്. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് വാരാന്ത്യ ലോക്ക്ഡൗൺ ദിവസങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കിയത്. പരിശോധന കടുത്തതോടെ ഇന്നലെ നഗരത്തിൽ തിരക്ക് കുറവായിരുന്നു. പ്രധാന കമ്പോളങ്ങളായ ചാല, പാളയം എന്നിവിടങ്ങളിൽ പൊലീസ് നിയന്ത്രണവും പരിശോധനയുമുള്ളത് കാരണം ജനത്തിരക്ക് കുറവായിരുന്നു. പാളയം, പട്ടം, പേട്ട, വഞ്ചിയൂർ, കരമന, മെഡിക്കൽ കോളേജ്, വഴുതക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ പൊലീസ് ബാരിക്കേഡ് നിരത്തിയാണ് പരിശോധന നടത്തിയത്. നഗരാതിർത്തിയായ വെട്ടുറോഡ്, മരുതൂർ, വഴയില, കുണ്ടമൺകടവ്, പ്രാവച്ചമ്പലം, ചപ്പാത്ത് പാലം എന്നിവിടങ്ങളിലും കർശന പരിശോധനയ്ക്ക് ശേഷം മാത്രമാണ് വാഹനങ്ങൾ കടത്തിവിട്ടത്. പ്രധാന സ്ഥലങ്ങളിലെല്ലാം രാവിലെ 8 മുതൽ പൊലീസ് പരിശോധന ആരംഭിച്ചു. മെഡിക്കൽ സ്റ്റോറുകളും, പാൽ, പച്ചക്കറി, അവശ്യഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകളും മാത്രമേ തുറന്ന് പ്രവർത്തിച്ചുള്ളൂ. പ്രവർത്തനാനുമതിയുള്ള വ്യാപാര സ്ഥാപനങ്ങൾ സമയക്രമവും കൊവിഡ് പ്രോട്ടോക്കോളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി കൂടുതൽ പട്രോളിംഗ് സംഘങ്ങളെ എല്ലാ സ്റ്റേഷൻ പരിധികളിലും നിയോഗിച്ചിരുന്നു. നഗരത്തിലെ എല്ലാ സ്റ്റേഷൻ പരിധികളിലുമുള്ള പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 70 ചെക്കിംഗ് പോയിന്റുകളിലും പരിശോധനയുണ്ടായിരുന്നു. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയുമുണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന കടുപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ലോക്ക് ഡൗൺ ലംഘനത്തിന് ജില്ലയിൽ 5593 കേസുകൾ രജിസ്റ്റർ ചെയ്തു. 414 പേരെ അറസ്റ്റ് ചെയ്യുകയും 782 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |