തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫും പ്രത്യക്ഷസമരത്തിലേക്ക്. ആഗസ്റ്റ് നാലിന് 140 നിയോജകമണ്ഡലങ്ങളിലും രാവിലെ 10 മുതൽ 12 വരെ സർക്കാരോഫീസുകൾക്ക് മുന്നിൽ ധർണ സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിയമസഭയിലെ അതിക്രമം മാപ്പർഹിക്കാത്ത കുറ്റമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടും നിരപരാധിത്വം വിചാരണക്കോടതിയിൽ തെളിയിക്കുമെന്ന മന്ത്രിയുടെ നിലപാട് ജനാധിപത്യക്രമത്തോടും നിയമവാഴ്ചയോടുമുള്ള വെല്ലുവിളിയാണ്. ഈ ഉത്തരവിന്റെ അന്തസ്സത്ത മുഖ്യമന്ത്രി ഉൾക്കൊള്ളാൻ തയ്യാറാകാത്തത് ലാവ്‌ലിൻ കേസ് മുന്നിൽ കണ്ടുള്ള മുൻകൂർ ജാമ്യമെടുക്കലിന്റെ ഭാഗമാണെന്നും ഹസൻ ആരോപിച്ചു.
മരംവെട്ട് കൊള്ളയ്ക്ക് കാരണമായ ഉത്തരവിറക്കിയത് തന്റെ അറിവോടെയാണെന്ന് മുൻ റവന്യുമന്ത്രി വെളിപ്പെടുത്തിയിട്ടും അദ്ദേഹത്തിനെതിരെ കേസില്ല. ഈ സാഹചര്യത്തിൽ മരംവെട്ട് അഴിമതിക്കേസിലെ നിഷ്ക്രിയത്വവും വിദ്യാഭ്യാസമന്ത്രിയുടെ രാജിയാവശ്യവും അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ അടുത്തയാഴ്ച മുന്നണി യോഗം ചേരുമെന്നും ഹസൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |