ലക്ഷ്മണനൊപ്പം പർണ്ണശാലയിലേക്ക് നടക്കുന്ന ശ്രീരാമന് അശുഭസൂചനകളാണ് അനുഭവപ്പെട്ടത്. ഇടംകണ്ണ് തുരുതുരെ തുടിച്ചുകൊണ്ടിരുന്നു. ദേഹം വിറയ്ക്കുകയും കാലിടറുകയും ചെയ്തു. സീതയ്ക്ക് സുഖമായിരിക്കില്ലേ? എന്തുകൊണ്ടാണ് ഈ ദുർനിമിത്തങ്ങൾ? ശ്രീരാമൻ സ്വയം ചോദിക്കുന്നുണ്ടായിരുന്നു. പിന്നെ പ്രതീക്ഷയോടെ പർണശാലയിലേക്ക് നോക്കി. അവിടം ശൂന്യമായിരിക്കുന്നു. ശ്രീരാമൻ നാലുപാടും ശ്രദ്ധയോടെ സൂക്ഷ്മമായി വീക്ഷിച്ചു. ഒരിടത്തും സീതയെ കാണാനില്ല. സീതയില്ലാത്ത പർണശാല മഞ്ഞുകാലത്ത് താമരപ്പൂക്കളില്ലാത്ത തടാകം പോലെ, പൂക്കൾവാടിയ മരങ്ങൾ കരയുകയാണോ?
കാനനദേവത വിട്ടുപോയ വിപിനം. മ്ളാനമായ മുഖത്തോടെ അയവിറക്കുന്ന മൃഗങ്ങൾ. പക്ഷികൾ ചിറകൊതുക്കി നിശബ്ദമായിരിക്കുന്നു. നിർജീവശൂന്യമായിക്കണ്ട ആശ്രമം ശ്രീരാമന്റെ ദുഃഖം ഇരട്ടിപ്പിച്ചു. സഹികെട്ട് രാഘവൻ വിലപിക്കാൻ തുടങ്ങി: സീതയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയോ അതോ മൃതിക്ക് അടിപ്പെട്ടോ? എന്നെ കബളിപ്പിക്കാൻ എവിടെയെങ്കിലും മറഞ്ഞുനിൽക്കുകയാണോ? പൂക്കളോ ഫലങ്ങളോ ശേഖരിക്കാൻ കാട്ടിലേക്ക് പോയതാണോ? താമരപ്പൂവിറുക്കാൻ സരസിലേക്ക് ഇറങ്ങിയിരിക്കുമോ? വെള്ളമെടുക്കാൻ നദീതീരത്തേക്ക് പോയിരിക്കുമോ?
പലസ്ഥലത്തും സസൂക്ഷ്മം ശ്രീരാമൻ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. നിയന്ത്രണം വിട്ട് വൃക്ഷങ്ങളും പർവ്വതങ്ങളും നദീതീരങ്ങളും നിരീക്ഷിച്ചു. ഒരിടത്തുമില്ല. പ്രതീക്ഷയെല്ലാം നശിച്ച് വിലപിച്ചുകൊണ്ട് പിന്നെയും അന്വേഷണം തുടർന്നു. മുന്നിൽ കാണുന്നതിനോടെല്ലാം സീതയെകണ്ടോ എന്ന് ചോദിച്ചു. ആദ്യം കണ്ട കടമ്പുമരത്തോടായി അന്വേഷിച്ചു. കടമ്പിനോട് ഏറെ പ്രിയമുള്ള എന്റെ പ്രിയതമയെ കണ്ടോ? അല്ലയോ കൂവളമേ നിന്റെ കായ്കൾക്ക് സമാനമായ മാറിടമുള്ള എന്റെ പ്രാണപ്രിയയെപ്പറ്റി എന്തെങ്കിലും അറിയാമോ? അല്ലയോ മരുതുമരമേ നിന്നെ ദേവിക്ക് വലിയ ഇഷ്ടമാണ്. ദേവി ഇപ്പോൾ എവിടെയുണ്ട്? ഹേ കദളി വാഴകളേ നിങ്ങൾക്ക് തുല്യമായ തുടകളുള്ള വൈദേഹിയെപ്പറ്റി പറഞ്ഞാലും. അല്ലയോ വനസ്പതി, വണ്ടുകൾ നിന്റെ സമീപം പാട്ടുപാടുവാൻ കൂടിയിരിക്കുന്നു. നിന്നോട് ഏറെ പ്രിയമുള്ളവളാണല്ലോ സീതാദേവി. അല്ലയോ മൈലെള്ളേ, ആശോകമേ അല്ലയോ കരിമ്പനകളേ, പനങ്കായക്കൊത്ത സ്തനങ്ങളുള്ള ജനകാത്മജയെ നിങ്ങൾ കണ്ടുവോ? അല്ലയോ ഞാവൽ മരമേ സീതയെക്കുറിച്ച് അറിയാവുന്നത് പറഞ്ഞുതന്നാലും. അടിമുടി മഞ്ഞപ്പൂങ്കുലകൾ നിറഞ്ഞ കൊന്നമരമേ സീതയെപ്പറ്റി ചൊന്നാലും.
ആശ്രമപരിസരത്തുള്ള കടമ്പ്, പൈൻ, മാവ്, പ്ലാവ്, കുരുക്കുത്തിമുല്ല, ചെമ്പകം, കൈത,മാതളം, വേങ്ങ തുടങ്ങിയവയോടും ശ്രീരാമൻ സീതയെപ്പറ്റി ആരാഞ്ഞു.ഇതെല്ലാം കണ്ട് അയവിറക്കാതെയും ഇമവെട്ടാതെയും നിൽക്കുന്ന മാൻകൂട്ടങ്ങളോട് മൈഥിലിയെപ്പറ്റി തിരക്കി. അല്ലയോ ആനകളെ, സീതാദേവി എവിടെയാണ്? അല്ലയോ കടുവകളെ, നിങ്ങൾ സ്വൈരമായി വനത്തിൽ സഞ്ചരിക്കുന്നവരാണ്. പൂർണേന്ദുമുഖിയായ സീതയെ നിങ്ങൾ വഴിയിലെങ്ങാനും കണ്ടുവോ? പേടമാനുകളെ, നിങ്ങൾ എന്താണ് മരങ്ങളുടെ മറവിൽ മിണ്ടാതെ നിൽക്കുന്നത്? സീത എങ്ങുമില്ലല്ലോ. ഇത്രയധികം ദുഃഖിക്കുന്ന എന്നെ അവൾ ഒരിക്കലും ഉപേക്ഷിക്കില്ല. അവൾക്ക് ജീവൻ നഷ്ടപ്പെട്ടോ? അതോ രാക്ഷസന്മാർക്കിരയായോ? മുല്ലമൊട്ടുകൾ പോലുള്ള പല്ലുകൾ, ചുവന്ന ചുണ്ടുകൾ, മനോഹരമായ കർണാഭരണങ്ങൾ, പൂർണചന്ദ്രനെപ്പോലുള്ള മുഖം എല്ലാം ദുഷ്ടരാക്ഷസന്മാർ ഭക്ഷിച്ചിരിക്കുമോ? ചെമ്പകപ്പൂവിന്റെ അഴകുള്ള കഴുത്തിൽ നിന്ന് വിലാപമുയർന്നിരിക്കാം. തോൾവളകളും കൈവളകളുമണിഞ്ഞ ആ കൈകൾ രാക്ഷസന്മാർ തിന്നിരിക്കുമോ? പ്രബലരായ ബന്ധുക്കളുണ്ടായിട്ടും അടുത്താരുമില്ലാതയല്ലേ ബലവാനായ ലക്ഷ്മണാ, എന്റെ പ്രാണപ്രേയസിയെ നീയും കണ്ടില്ലേ? അല്ലയോ പതിവ്രതാരത്നമേ മംഗളസ്വരൂപിണീ നീ എവിടെയാണ്.
രഘുവംശതിലകമായ ശ്രീരാമൻ ഇപ്രകാരം വിലപിച്ചുകൊണ്ട് നടന്നും തളർന്നും ഇടയ്ക്കിടെ ഓടിയും നാലുപാടും തിരക്കി. വനങ്ങളും പർവതങ്ങളും നദികളുമെല്ലാം സസൂക്ഷ്മം നിരീക്ഷിച്ചു. കൊടുംകാട്ടിലെങ്ങും പ്രിയതമയെകാണാതെ നിരാശനായെങ്കിലും അന്വേഷണം തുടർന്നു കൊണ്ടിരുന്നു.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |