SignIn
Kerala Kaumudi Online
Saturday, 27 April 2024 4.38 AM IST

"മൊത്തം കോംപ്ലിമെന്റാക്കി " ഉപസമിതി സിറ്റിംഗ്

congress

നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിച്ച അഞ്ചിൽ മൂന്നിടത്ത് കോൺഗ്രസ് സ്ഥാനാർത്ഥികൾ എങ്ങനെ തോറ്റു എന്ന് അന്വേഷിക്കാനെത്തിയ കെ.പി.സി.സി ഉപസമിതിയുടെ ചെവി നേതാക്കൾ മാറി മാറി കടിച്ചതിനാൽ രണ്ടു ദിവസം മുഴുവൻ സിറ്റിംഗ് നടത്തിയിട്ടും തോൽവി മനസിലാക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു സരസനായ ഒരു കോൺഗ്രസ് നേതാവിന്റെ കമന്റ്.

പല റിപ്പോർട്ടും കെ.പി.സി.സി ഓഫീസിൽ കെട്ടിക്കിടന്ന് അവസാനം ആക്രിക്കടയിൽ എത്തുന്ന പ്രാധാന്യമേ ഉപസമിതി സിറ്റിംഗിനുള്ളുവെന്നാണ് മുൻ അനുഭവം വെച്ച് ഒരു നേതാവ് വെളിപ്പെടുത്തിയത്. ജില്ലാ ആസുത്രണ സമിതി തിരഞ്ഞെടുപ്പിൽ വിപ്പ് പുറപ്പെടുവിക്കാതെ കോൺഗ്രസ് ജനപ്രതിനിധികളുടെ തോൽവിക്ക് വഴിയൊരുക്കിയവരെക്കുറിച്ചും ഉപസമിതി അന്വേഷണം വേണമെന്നായിരുന്നു മറ്റൊരു നേതാവിന്റെ പരിഹാസം.

തോറ്റില്ല ജയിച്ചുവെന്ന് സ്ഥാപിക്കാനായിരുന്നു നേതാക്കൾ ഉപസമിതിക്കു മുന്നിൽ മത്സരിച്ചത് . പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും ജയിച്ചെങ്കിലും ഭൂരിപക്ഷം വലിയ തോതിൽ കുറഞ്ഞിരുന്നു . ഇതിന്റെ കാരണം വിവരിക്കാൻ നിയമസഭാ സമ്മേളനം കാരണം ഇരുവരുമെത്തിയില്ല. തോറ്റ സ്ഥാനാർത്ഥികളാകട്ടെ പാര പണിതവർ ഉപസമിതിയെ വലയം വെച്ചിരുന്നതിനാൽ സത്യം പറഞ്ഞതുമില്ല. ആകെ മൊത്തം ടോട്ടലായി പറഞ്ഞാൽ തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ ആരും പറയാതെ "മൊത്തം കോംപ്ലിമെന്റാക്കിയാണ് " ഉപസമിതിയെ പറഞ്ഞു വിട്ടത്. ആസുത്രണ സമിതി തിരഞ്ഞെടുപ്പിൽ വിപ്പ് പുറപ്പെടുവിക്കാതെ കോൺഗ്രസ് ജനപ്രതിനിധികളുടെ തോൽവിക്ക് വഴിയൊരുക്കിയ നേതാക്കളെക്കുറിച്ചും ഉപസമിതി അന്വേഷണം വെണമെന്നായിരുന്നു മറ്റൊരു കമന്റ്.

ഗ്രൂപ്പുകളിയും കാലുവാരലും വഴി എങ്ങനെ തോൽപ്പിക്കാമെന്ന മത്സരമായിരുന്നു പലരും നടത്തിയത് . നേതാക്കൾക്ക് ന്യൂനപക്ഷ പ്രീണനം കൂടിയതോടെ ഹൈന്ദവ വോട്ടുകൾ വേറേ വഴിക്കു പോയി. നഷ്ടപ്പെട്ട വോട്ട് ബാങ്ക് എങ്ങനെ തിരിച്ചു കൊണ്ടു വരണം എന്ന ചർച്ചയായിരുന്നു വേണ്ടിയിരുന്നത്. അതു മാത്രമുണ്ടായില്ല.

പരമ്പരാഗതമായ് ലഭിച്ച പിന്നാക്ക വോട്ടുകൾ ജില്ലാ നേതാക്കളുടെ ന്യൂനപക്ഷ പ്രീണനം വഴി നഷ്ടപ്പെട്ടുവെന്നതാണ് സത്യമെങ്കിലും ആരും അതംഗീകരിക്കില്ല . ജോസ് വിഭാഗം പോയതും പള്ളിതർക്ക കേസും കാരണം ക്രൈസ്തവ വോട്ടർമാരിൽ ഒരു വിഭാഗവും പോയി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിട്ടും സ്ഥാനാർത്ഥി തർക്കം തുടർന്നതിനാൽ പത്തു ദിവസം മാത്രമാണ് കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് അറിയാമായിരുന്നിട്ടും മുന്നൊരുക്കം നടത്തിയില്ലെങ്കിൽ പിന്നെങ്ങനെ ജയിക്കാൻ ?

തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ തോൽവിയാണ് യു.ഡി.എഫ് കോട്ടയിൽ കോൺഗ്രസിന് ഉണ്ടായത് എന്നിട്ടും ഗ്രൂപ്പു താത്പര്യത്താൽ ജില്ലാ നേതാക്കളെ മാറ്റാൻ ആരും തയ്യാറായില്ല. ജോസ് വിഭാഗം യു.ഡി.എഫിൽ നിന്നു പുറത്തായെങ്കിലും ജോസഫ് വിഭാഗത്തിന് പകരം സീറ്റുകൾ നൽകിയതും ദോഷമായി. ഇതൊക്കെയായിരുന്നു തോൽവിയുടെ യഥാർത്ഥ കാരണങ്ങളെങ്കിലും ശ്രീനിവാസൻ സിനിമയിൽ പറയുന്നതുപോലെ നമ്മൾ എങ്ങനെ തോറ്റുവെന്നു മാത്രം നേതാക്കൾ ആരും പറഞ്ഞില്ല. ഉപസമിതി ചോദിച്ചതുമില്ല.

ഉപസമിതിയുമായ് യു.ഡി.എഫ് നേതാക്കൾക്കും കൂടിക്കാഴ്ചക്ക് പ്രത്യേക സൗകര്യം ഒരുക്കുമെന്ന് അറിയിച്ചുവെങ്കിലും "തല്ലരുതമ്മാവാ ഞാൻ നന്നാകില്ലെന്ന" മനോഭാവമുള്ള നേതാക്കൾ കൂടുതലുള്ളതിനാൽ സമയം മെനക്കെടുത്തേണ്ടെന്ന് കരുതി ആരും വന്നില്ല. ജോസഫ് ഗ്രൂപ്പിന് ശക്തിയില്ലാഞ്ഞിട്ടും കൂടുതൽ സീറ്റ് കൊടുത്തതാണ് പരാജയകാരണമെന്ന് കുറ്റപ്പെടുത്തിയ നേതാക്കൾ പേരു വെളിപ്പെടുത്തിയാൽ ചുട്ട മറുപടി പറയാമെന്ന് ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ അറിയിച്ചിട്ടും സായിപ്പിനെ കാണുമ്പോൾ സ്ഥിരം കവാത്തു മറക്കുന്ന കോൺഗ്രസ് നേതാക്കളുടെ ഭാഗത്തു നിന്നും മറുപടി ഉണ്ടായില്ല .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, CONGRESS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.