കുറ്റിപ്പുറം: ഇരുപത് വർഷം മുമ്പ് കാണാതായ കാടഞ്ചേരി സ്വദേശി പോട്ടയിൽ പരേതനായ ശങ്കരന്റെ മകൻ കൃഷ്ണദാസിനെ (51) കോട്ടയത്ത് നിന്ന് കുറ്റിപ്പുറം പൊലീസ് കണ്ടെത്തി. 2001 ഫെബ്രുവരിയിലാണ് കുടുംബ പ്രശ്നങ്ങൾ മൂലം വിവാഹം കഴിഞ്ഞ് രണ്ടുവർഷത്തിന് ശേഷം കൃഷ്ണദാസ് നാടുവിട്ടത്. ഈ സമയത്ത് പുത്തനത്താണിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സൂപ്പർവൈസറായിരുന്നു. ആദ്യം തമിഴ്നാട്ടിലെ കരൂരിൽ തുണിമില്ലിലും പിന്നീട് 2009 ൽ കേരളത്തിലെത്തി പലയിടത്തും ഡ്രൈവറായും മറ്റും ജോലി ചെയ്തു. ഇപ്പോൾ കോട്ടയം രാമപുരത്താണ് താമസം. ഇയാളുടെ മകൾക്ക് ഇപ്പോൾ 20 വയസ്സായി. ആദ്യഘട്ടത്തിൽ ഭാര്യയെ വിളിച്ചിരുന്നു. തമിഴ്നാട്ടിലാണെന്നും ഉടൻ തിരിച്ചുവരുമെന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് മൊബൈലിൽ വിളിച്ചാൽ കിട്ടാതായതോടെ ഭാര്യ കുറ്റിപ്പുറം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭാര്യ വളാഞ്ചേരിയിൽ ഒരു കടയിൽ ജോലിക്ക് നിന്നാണ് കുട്ടിയെ നോക്കിയത്. ഭർത്താവ് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ. മൂവാറ്റുപുഴ, എറണാകുളം ഭാഗങ്ങളിൽ പല കമ്പനികളിലും 2014 മുതൽ കൃഷ്ണദാസ് ജോലി നോക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |