കൊച്ചി: ബി.ഡി.എസ് വിദ്യാർത്ഥിനി മാനസയെ കൊല്ലാൻ ഉപയോഗിച്ച പിസ്റ്രളിന്റെ ഉറവിടം തേടി ബീഹാറിലേക്ക് തിരിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലുള്ളത് വലിയ കടമ്പകൾ. തന്റെ കീഴിൽ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ രഗിൽ ബീഹാറിലെത്തി പിസ്റ്രൾ വാങ്ങുകയായിരുന്നു. കാർ വിറ്റ പണമുപയോഗിച്ചാണ് പിസ്റ്രൾ വാങ്ങിയതെന്നാണ് വിവരം.
രഗിലിന്റെ സുഹൃത്തിൽ നിന്ന് ലഭിച്ച നിർണായക മൊഴിക്ക് പിന്നാലെയാണ് പിസ്റ്രൾ വന്ന വഴിതേടി എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബീഹാറിലേക്ക് പോകുന്നത്. വ്യാപകമായി തോക്ക് നിർമ്മാണവും കടത്തുമുള്ള ബീഹാറിലെ കുഗ്രാമങ്ങളിലെത്തി പിസ്റ്റൾ നൽകിയ ആളെ കണ്ടെത്തുക പൊലീസിന് ശ്രമകരമാണ്. ബീഹാറിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടിയിട്ടുണ്ട്. അവിടത്തെ പൊലീസിന്റെ സഹായം ലഭിച്ചാലും ചിലയിടങ്ങളിൽ എത്തിപ്പെടുക ബുദ്ധിമുട്ടാണ്. ഏഴ് തിരകൾ ഉപയോഗിക്കാവുന്ന പഴയ തോക്കാണ് രഗിൽ ഉപയോഗിച്ചത്. തിരകൾ നിറച്ച ഒരു മാഗസിനും ഇയാളുടെ പോക്കറ്രിൽ നിന്ന് കണ്ടെത്തിയിരുന്നു.
പാകിസ്ഥാൻ പട്ടാളത്തിന് പ്രിയങ്കരം
പാകിസ്ഥാൻ പട്ടാളക്കാർ ഉപയോഗിക്കുന്ന 7.62 എം.എം കാലിബർ റഷ്യൻ മോഡൽ പിസ്റ്രളാണ് മാനസയെ കൊലപ്പെടുത്താൻ ഉപയോഗിച്ചത്. ഇത് ചൈനയിലും നിർമ്മിക്കുന്നുണ്ട്. ബീഹാറിൽ ഇത് 30,000 രൂപ മുതൽ 50,000 രൂപ വരെ വിലയ്ക്ക് ലഭിക്കും. ഇത്തരം പിസ്റ്റൾ ഇന്ത്യയിൽ അധികമാരും ഉപയോഗിക്കാറില്ല. അബദ്ധത്തിൽ വെടിപൊട്ടാനുള്ള സാദ്ധ്യത കൂടുതലാണെന്നതാണ് കാരണം. ഇതിൽനിന്ന് വെടിയുതിരുമ്പോൾ വലിയ ശബ്ദവും തോക്കിൽ പ്രകമ്പനവും ഉണ്ടാകും. ഈ സാഹചര്യത്തിൽ വെടിയുതിർക്കാൻ രഗിൽ പരിശീലനം നടത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
യാത്ര മനസ് ശാന്തമാക്കാൻ
രഗിലിനൊപ്പം ബിഹാറിലേക്ക് പോയ സുഹൃത്തിന് തോക്കുവാങ്ങുന്ന കാര്യം അറിവുണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. മാനസികമായി തളർന്നെന്നും ഇതിൽ നിന്നൊരു മോചനത്തിനാണ് ഈ യാത്രയെന്നുമാണ് രഗിൽ സുഹൃത്തിനോട് പറഞ്ഞിരുന്നത്. അന്യസ്ഥാനത്തൊഴിലാളികളെ ജോലിക്ക് കൊണ്ടുവരാനെന്നാണ് വീട്ടുകാരെ അറിയിച്ചത്. രഗിലിന്റെ ബിസിനസ് പങ്കാളികൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് പൊലീസ് മൊഴിയെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |