മുഖ്യമന്ത്രി ഉടൻ യോഗം വിളിക്കും
തൃശൂർ: കുതിരാൻ തുരങ്കപാതയുടെ ഒരു ടണൽ തുറന്നതിന് പിന്നാലെ രണ്ടാമത്തെ ടണലും അതിവേഗം പൂർത്തിയാക്കാൻ സർക്കാർ. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉടൻ യോഗം ഉടൻ വിളിക്കുമെന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കി.
രണ്ടാം ടണൽ 70% പൂർത്തിയായെന്നും ഡിസംബർ അവസാനം വാഹനങ്ങൾ വിടാമെന്നുമാണ് കരാർ കമ്പനിയായ കെ.എം.സി പറയുന്നത്. ഒന്നാം ടണലിന്റെ അവസാനഘട്ടമായ കഴിഞ്ഞ രണ്ട് മാസം 300ഓളം തൊഴിലാളികളാണ് ദിവസവും ഉണ്ടായിരുന്നത്. ഇനിയുളള പണികൾക്കും തൊഴിലാളികളെ കൂട്ടിയേക്കും.
രണ്ടാം ടണലിന്റെ പണികൾ
മുകൾ ഭാഗത്ത് 500 മീറ്റർ കോൺക്രീറ്റ് ചെയ്യണം. ഡ്രെയിനേജ് പൂർത്തിയായി. പാതയുടെ ഉള്ളിലെ റോഡ് കോൺക്രീറ്റ് ചെയ്യണം
സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കണം
വൈദ്യുതീകരണം
അപ്രോച്ച് റോഡിനായി തുരങ്കത്തിന് മുന്നിലെ മണ്ണ് നീക്കി ടാർ ചെയ്യണം
കാമറകൾ സ്ഥാപിക്കണം.
പാതയിൽ അപകടം ഒഴിവാക്കാൻ റെയിലുകൾ സ്ഥാപിക്കണം.
ലോക്ക് ഡൗണിലും വാഹനങ്ങൾ
ഒന്നാം ടണലിൽ ശനിയാഴ്ച്ച രാത്രി മുതൽ വൺവേയാണ്. ശനിയും ഞായറും ലോക്ഡൗൺ മൂലം വാഹനങ്ങൾ കുറവായിരുന്നു. ഇന്ന് മുതൽ വാഹനങ്ങളുടെ നീണ്ട നിര ഉണ്ടാവും. ടണൽ തുറന്നതോടെ ദേശീയപാതയിലെ കുരുക്ക് പകുതിയിലേറെ കുറഞ്ഞെന്ന് ട്രാഫിക് പൊലീസ് പറയുന്നു.
തുടർച്ചയായ ഇടപെടൽ ഫലിച്ചു
കുതിരാനിൽ വർഷങ്ങളായി ഇഴഞ്ഞ നിർമ്മാണത്തിന് വേഗം കൂട്ടിയത് രണ്ടാം പിണറായി സർക്കാരാണ്. സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജനും പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസും പലവട്ടം സ്ഥലത്തെത്തി. ആഗസ്റ്റ് ഒന്നിന് തുരങ്കം തുറക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ കരാർ കമ്പനിയും സജീവമായി. ടണൽ പൂർണമായും കേന്ദ്രസർക്കാരിന്റേതാണ്. അതാണ് തുറക്കുന്നതിൽ ആശയക്കുഴപ്പമുണ്ടായത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ട്വീറ്റ് വന്നതും തുടർന്ന് ഉദ്യോഗസ്ഥർ തുരങ്കം തുറന്നതും അപ്രതീക്ഷിതമായിരുന്നു. ഇതിൽ രാഷ്ട്രീയം കാണുന്നില്ലെന്നായിരുന്നു മന്ത്രി കെ. രാജന്റെ നിലപാട്.
കോടതി പരാമർശവും നിർണായകം
ദേശീയപാതയിൽ സുരക്ഷാ മാനദണ്ഡം പാലിക്കാതെ നിർമ്മാണം നടത്തുന്നതിനെതിരെ ഹൈക്കോടതിയിൽ കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് 2015ൽ ഹർജി നൽകിയിരുന്നു. സുരക്ഷാ മാനദണ്ഡം നടപ്പാക്കാൻ ദേശീയപാത അതോറിറ്റിയോടും കരാർ കമ്പനിയോടും ഹൈക്കോടതി നിർദ്ദേശിച്ചു. 2018 ലും 2019 ലും റോഡ് തകർന്നതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. ഒരു ടണൽ തുറക്കണമെന്ന് ആവശ്യപ്പെട്ട് 2020 മാർച്ചിൽ ഹർജി നൽകിയിരുന്നു. മന്ത്രി കെ. രാജനും നിരവധി ഹർജികൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |