വിതുര: വിനോദസഞ്ചാരികളുടെ സ്വപ്‌നഭൂമിയായ പൊന്മുടി ഉടൻ തുറന്നേക്കും. ഓണത്തിന് പ്രവർത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ടൂറിസം വകുപ്പും വനംവകുപ്പും. കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതുമൂലം മേയ് മാസം സർക്കാർ പൊൻമുടിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനെ തുർന്ന് മൂന്ന് മാസമായി പൊൻമുടി അടച്ചിട്ടിരിക്കുകയാണ്. ലോക്ക് ഡൗൺ ഏർപ്പെടുത്തിയതുമൂലം കഴിഞ്ഞ വർഷവും ഒമ്പത് മാസം പൊൻമുടി അടച്ചിട്ടിരുന്നു. ഇപ്പോൾ പൊൻമുടി, കല്ലാർ മേഖലയിൽ കൊവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. പൊൻമുടി അടഞ്ഞുകിടക്കുകയാണെങ്കിലും അനവധി സഞ്ചാരികൾ ഇപ്പോഴും കല്ലാറിൽ എത്തുന്നുണ്ട്. ചെക്ക് പോസ്റ്റിൽ എത്തുന്നവരെ വിവരങ്ങൾ ധരിപ്പിച്ച് വനംവകുപ്പ് മടക്കി അയയ്ക്കുകയാണ് പതിവ്. പൊൻമുടി അടച്ചതോടെ വിതുര മേഖലയിലെ മറ്റ് ടൂറിസംകേന്ദ്രങ്ങളിൽ തിരക്ക് വർദ്ധിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ വിതുര മേഖലയിലും ടൂറിസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പൊൻമുടി അടച്ചതോടെ ഇക്കോഡെവലപ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള താത്കാലിക ജോലിക്കാരുടെ ജീവിതം ദുരിതപൂർണമായി മാറിയിട്ടുണ്ട്. നൂറിൽപ്പരം തൊഴിലാളികളാണ് പൊൻമുടി കല്ലാർ മേഖലയിൽ ജോലി ചെയ്തിരുന്നത്.
കാഴ്ചയൊരുക്കി മൂടൽ മഞ്ഞ്
ഇപ്പോൾ പൊൻമുടിയിൽ മൂടൽമഞ്ഞ് നിറഞ്ഞൊഴുകുകയാണ്. മിക്കദിനങ്ങളിലും കഠിനമായ തോതിലാണ് മഞ്ഞ് പടരുന്നു. മഴ കൂടി വ്യാപിച്ചതോടെ പൊൻമുടിയും പരിസരവും തണുത്ത് വിറക്കുകയാണ്. മഞ്ഞിന്റെ ആധിക്യം മൂലം വാഹനങ്ങൾ കല്ലാർ-ഗോൾഡൻവാലി മുതൽ പൊൻമുടി അപ്പർസാനിറ്റോറിയം വരെ ലൈറ്റ് തെളിച്ച് ഓടിക്കേണ്ട അവസ്ഥയാണ്. ഉച്ചയോടെ വ്യാപിക്കുന്ന മഞ്ഞുവീഴ്ച 22 ഹെയർപിൻവളവുകൾ താണ്ടി കല്ലാർ വരെ പടരും. ചില ദിവസങ്ങളിൽ മഞ്ഞ് വിതുര വരെ വ്യാപിക്കാറുണ്ട്. മിക്കദിവസങ്ങളിലും മഞ്ഞിനൊപ്പം മഴയും കാറ്റും ഉണ്ടാകും.
ലോവർ സാനിറ്റോറിയത്തിൽ സൗന്ദര്യവത്കരിച്ചത്........ 2.08 കോടി
പുത്തൻകാഴ്ചകൾ
സഞ്ചാരികളുടെ സുരക്ഷയ്ക്കായി പൊൻമുടി അപ്പർ സാനിറ്റോറിയത്തിൽ നിർമ്മിച്ചത്
ഡി.കെ. മുരളി എം.എൽ.എയുടെ ശ്രമഫലമായി ലോവർ സാനിറ്റോറിയത്തിൽ സൗന്ദര്യവത്കരണവും നടത്തി
കുട്ടികൾക്കുള്ള കളിക്കളം, ലാൻഡ് സ്‌കേപ്പിംഗ്, ഇരിപ്പിടങ്ങളും ഒരുക്കി
വാഹനങ്ങൾക്ക് സൗകര്യപ്രദമായി പാർക്ക് ചെയ്യുന്നതിനും ലോവർ സാനിറ്റോറിയത്തിൽ സൗകര്യം
വിനോദസഞ്ചാരികൾക്ക് താമസിക്കാൻ ഗവൺമെന്റ് ഗസ്റ്റ് ഹൗസ്, കെ.ടി.ഡി.സി കോട്ടേജുകൾ എന്നിവയുമുണ്ട്. കോടികളുടെ നിർമ്മാണ പ്രവർത്തനങ്ങളും പൊൻമുടിയിൽ നടക്കുകയാണ്. നിലവിൽ നടപ്പിലാക്കിയ പുതിയ വികസനപ്രവർത്തനങ്ങൾ സഞ്ചാരികൾക്ക് കൗതുകക്കാഴ്ച സമ്മാനിക്കും.
റോഡ് ഗതാഗതയോഗ്യമാക്കിയില്ല
കനത്തമഴയെ തുടർന്ന് പൊൻമുടി റോഡിലെ ഒരു വശം തകർന്നിട്ടുണ്ട്. പൊൻമുടി പതിനൊന്നാം വളവിന് സമീപമാണ് റോഡിന്റെ ഒരു വശം തകർന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ സൈഡ് ഇടിയാൻ സാദ്ധ്യതയുണ്ട്. അപകടാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. റോഡ് തകർന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും നടപടികൾ സ്വീകരിച്ചില്ല. പി.ഡബ്ള്യൂ.ഡി ഉദ്യോഗസ്ഥർ റോഡ് പരിശോധന നടത്തിയെങ്കിലും പിന്നീട് അനക്കമില്ല. പൊൻമുടി തുറക്കുന്നതിന് മുൻപ് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |