ഇന്ത്യയിൽ ഇന്നലെ സന്ധ്യ വിടർന്നപ്പോൾ ടോക്യോയിൽ വെങ്കല പ്രഭയുമായി ഉദിച്ചുയരുകയായിരുന്നു പി.വി സിന്ധു. അഞ്ചുകൊല്ലം മുമ്പ് റിയോയിൽ ലോക ഒന്നാം നമ്പർ താരമായിരുന്ന കരോളിന മാരിനോട് കീഴടങ്ങേണ്ടിവന്ന സിന്ധുവിന് കാലം കാത്തുവച്ച സമ്മാനമാണ് ഈ വെങ്കലം.
റിയോയിലെ മെഡലിന്റെ നിറം സ്വർണമാക്കാനായാണ് സിന്ധു കൊവിഡ് കാലത്തിന്റെ വെല്ലുവിളികളും അതിജീവിച്ച് ഒളിമ്പിക്സിനിറങ്ങിയത്.കരോളിനയുടെ പിന്മാറ്റം സിന്ധുവിന്റെ സ്വപ്നങ്ങൾക്ക് ആവേഗം കൂട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ സെമിഫൈനലിൽ തായ് സു ഇംഗ് എന്ന ചൈനീസ് തായ്പേയ്‌ക്കാരി സിന്ധുവിന്റെ സ്വപ്നങ്ങൾ തകർക്കാനായി അവതരിച്ചു. പണ്ട് ആദ്യമായി ലോക ചാമ്പ്യൻഷിപ്പിനിറങ്ങിയപ്പോൾ സിന്ധുവിന്റെ മോഹങ്ങൾ തല്ലിക്കെടുത്തിയതും ഇതേ തായ് ആയിരുന്നു. അതുകശട്ടയുതന്നെ ഇന്നലെ ഫൈനലിൽ ചൈനയുടെ ചെൻ യു ഫേയ്‌യോട് തായ് സു ഇംഗ് തോറ്റത് സിന്ധുവിന്റെ ആരാധകർക്ക് സന്തോഷം പകരുന്ന കാഴ്ചയായിരുന്നു.
വനിതാ ബാഡ്മിന്റണിൽ ഇന്ത്യയെ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിച്ചത് സൈനനെഹ്‌വാളായിരുന്നു. 2008ൽ ബെയ്ജിംഗിലെ കോർട്ടിൽ ക്വാർട്ടർ ഫൈനൽ വരെ പൊരുതിനോക്കിയ സൈന നാലുവർഷത്തിന് ശേഷം ബ്രിട്ടനിൽ ലക്ഷ്യം നേടിയെടുക്കുകതന്നെ ചെയ്തു. സൈനയുടെ പിൻഗാമിയായാണ് പുല്ലേല ഗോപിചന്ദ് എന്ന പരിശീലകൻ സിന്ധുവിനെ വളർത്തിയെടുത്തത്. ഒളിമ്പിക്സിൽ സൈന എത്തിയതിനപ്പുറത്തേക്കായിരുന്നു 21-ാം വയസിൽ സിന്ധുവിന്റെ വളർച്ച. ആദ്യ ഒളിമ്പിക്സിൽത്തന്നെ വെള്ളി മെഡൽ. ഒളിമ്പിക്സിൽ വെള്ളി നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതയും സിന്ധുവായിരുന്നു. അന്നത്തെ ഏറ്റവും മികച്ച താരത്തോടാണ് സിന്ധു ഫൈനലിൽ കീഴടങ്ങിയത്. പിന്നീട് ലോക ചാമ്പ്യൻഷിപ്പിലുൾപ്പടെ കരോളിനയെ തോൽപ്പിച്ച് സിന്ധു പകരം വീട്ടി. ബാഡ്മിന്റൺ കോർട്ടിൽ ലോക ഒന്നാം റാങ്ക് ഒഴികെയുള്ള മിക്കവാറും എല്ലാ നേട്ടങ്ങളും സിന്ധുവിനെത്തേടിയെത്തിയിട്ടുണ്ട്.
26 വയസേ സിന്ധുവിനായിട്ടുള്ളൂ. കൃത്യമായ പരിശീലനവും അർപ്പണബോധവും തുടരുകയാണെങ്കിൽ മൂന്നുവർഷത്തിനപ്പുറം പാരീസിൽ സ്വർണപ്രഭ ചൊരിയാൻ സിന്ധുവിന് തീർച്ചയായും കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |