തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന് എതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചു. റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക പ്രായോഗികമല്ലെന്നാണ് പി എസ് സി ഹര്‍ജിയില്‍ പറയുന്നത്. ലിസ്റ്റ് നീട്ടാന്‍ ഉചിതമായ കാരണം വേണം. പട്ടിക നീട്ടിയാല്‍ പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ഈ മാസം നാലിന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സഭയിൽ പറഞ്ഞിരുന്നു. റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷമാണെന്നും പുതിയ പട്ടിക വന്നില്ലെങ്കിൽ മൂന്ന് വർഷമെന്നാണ് കണക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റന്നാൾ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വർഷം കഴിഞ്ഞതാണെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനുളള മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
ഉദ്യോഗാർത്ഥികളുടെ മുടി മുറിക്കൽ സമരം
അതേസമയം, മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് സമരം കടുപ്പിക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നിൽ വനിതാ സി പി ഒ ഉദ്യോഗാർത്ഥികൾ മുടി മുറിക്കൽ സമരം നടത്തി. കൊവിഡ്, പ്രളയ കാലഘട്ടത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അത് കണക്കിലെടുത്ത് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.വനിതകളോട് സർക്കാർ വിവേചനം കാണിക്കുകയാണെന്നും ചർച്ചക്ക് പോലും തയ്യാറാകുന്നില്ലെന്നും പ്രതിഷേക്കാർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |