ന്യൂഡൽഹി: തങ്ങളുടെ സിംഗിൾ ഡോസ് വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുളള അനുമതി ലഭിക്കുന്നതിനായി സമർപ്പിച്ച അപേക്ഷ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി പിൻവലിച്ചു. ഒരു കാരണവും സൂചിപ്പിക്കാതെയാണ് കമ്പനി അപേക്ഷ പിൻവലിച്ചിരിക്കുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
യു.എസ് ആസ്ഥാനമായുളള ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ഏപ്രിലിൽ തങ്ങളുടെ ജാൻസൻ കൊവിഡ്-19 വാക്സിന്റെ ക്ലിനിക്കൽ പഠനത്തിന് ഇന്ത്യയുടെ അനുമതി തേടിയിരുന്നതായി വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ ആയിരം ഡോസ് വാക്സിൻ ജൂലായിൽ ഇന്ത്യയിലെത്തുമെന്നും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ജോൺസൺ ആൻഡ് ജോൺസൺന്റെ വാക്സിന് 2021 ഫെബ്രുവരിയിൽ യു.എസ് എഫ്.ഡി.എ അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയിരുന്നു. എന്നാൽ അംഗീകാരം ലഭിച്ച് ആഴ്ചകൾക്ക് ശേഷം വാക്സിൻ എടുത്തവരിൽ രക്തം കട്ടപിടിക്കുന്നതായ റിപ്പോർട്ട് പുറത്ത് വന്നു. ഇതിനെ തുടർന്ന് യു.എസിൽ ആ സമയത്ത് പരീക്ഷണം നിർത്തി വെച്ചിരുന്നു.
യൂറോപ്യൻ യൂണിയൻ അധികൃതർ നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂർവ്വ അസുഖത്തെ ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻറെ പാർശ്വഫലങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ട 108 കേസുകൾ അവലോകനം ചെയ്തതിന് ശേഷമാണ് ഇത്തരമൊരു നിഗമനത്തിൽ എത്തിയത്.
ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ പ്രകാരം ജോൺസൺ ആൻഡ് ജോൺസൺ വാക്സിന് 66.3 മുതൽ 76.3 ശതമാനം വരെയാണ് ഫലപ്രാപ്തിയുള്ളത്. അതേസമയം, വാക്സിനേഷന് 28 ദിവസങ്ങൾക്ക് ശേഷം ആശുപത്രി വാസം 85 ശതമാനം ഒഴിവാക്കാൻ കഴിമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഡെൽറ്റ വകഭേദത്തിനെതിരെ തങ്ങളുടെ സിംഗിൾ ഡോസ് വാക്സിൻ ഫലപ്രദമാണെന്നും ജോൺസൺ ആൻഡ് ജോൺസൺ അവകാശപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |