തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ കേരളം മാതൃകാപരമായ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ വാക്സിൻ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്ര നീക്കം അപലപനീയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വാക്സിൻ വിതരണത്തിൽ അങ്ങേയറ്റം ശുഷ്കാന്തിയാണ് സംസ്ഥാനം കാണിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് ഇക്കാര്യം ബോദ്ധ്യമായിട്ടും വാക്സിൻ അനുവദിക്കുന്നതിൽ നിഷേധാത്മകമായ നിലപാടാണ്. ഈ ഒളിച്ചുകളി ഉടൻ അവസാനിപ്പിക്കണം.
പരിശോധനയുടെ എണ്ണവും രോഗികളെ കണ്ടെത്തുന്ന രീതിയും കുറ്റമറ്റതായതിനാലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. വാക്സിന് കടുത്ത ദൗർലഭ്യം നേരിടുന്നത് മൂലമാണ് കൂടുതൽ പേർക്ക് നൽകാനാവാത്തത്. പഴുതടച്ചുള്ള കൊവിഡ് പ്രതിരോധം തുടരുമ്പോൾ യു.ഡി.എഫും ബി.ജെ.പിയും അതിനെ തുരങ്കം വയ്ക്കുകയാണ്. 90 ലക്ഷം ഡോസ് വാക്സിൻ നൽകണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി നേരിട്ട് അഭ്യർത്ഥിച്ചിരുന്നു. ജൂലായിൽ ഇവിടെ എത്തിയ കേന്ദ്ര സംഘത്തോട് 60 ലക്ഷം ഡോസ് ആവശ്യപ്പെട്ടെങ്കിലും നൽകിയിട്ടില്ല. കൊവിഡ് പ്രതിരോധം പാളിയെന്ന് വരുത്താൻ ദുഷ്പ്രചാരണം അഴിച്ചുവിടുകയാണെന്നും എ. വിജയരാഘവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |