വൈപ്പിൻ: 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം ശനിയാഴ്ച അർദ്ധരാത്രിക്ക് ശേഷം കടലിലേക്ക് മത്സ്യബന്ധനത്തിന് പോയവരെ കടലമ്മ നിരാശപ്പെടുത്തിയില്ല. മിക്കവർക്കും നല്ല തോതിൽ കിളിമീൻ ലഭിച്ചു. ചില ബോട്ടുകാർക്ക് കിനാവള്ളിയും കരിക്കാടിയുമാണ് ലഭിച്ചത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാത്രിയുമായി തിരിച്ചെത്തിയ നൂറോളം ബോട്ടുകളെല്ലാം നിറയെ കിളിമീനുകളുമായാണ് തിരിച്ചെത്തിയത്. മൂന്ന് ലക്ഷം മുതൽ ആറു ലക്ഷം രൂപ വരെ ഓരോ ബോട്ടിനും ലഭിച്ചിട്ടുണ്ട്. ഒരാഴ്ചയൊക്കെ കടലിൽ കിടന്ന് മത്സ്യബന്ധനം നടത്താൻ കഴിയുന്ന ബോട്ടുകളാണ് ഇനിയും വരാനുള്ളത്. ബോട്ടിൽ ചരക്ക് നിറഞ്ഞാൽ ഇവയും തീരത്ത് അടുക്കും.
കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നതിനാൽ മുനമ്പം, വൈപ്പിൻ ഹാർബറുകളിൽ പൊലീസും ആരോഗ്യവകുപ്പും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. പാസില്ലാത്ത ആരേയും ഹാർബറിൽ പ്രവേശിപ്പിക്കുന്നില്ല. ചില്ലറ വില്പനയും ഹാർബറിൽ തന്നെയുള്ള മറിച്ച് വില്പനയും വിലക്കിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ ഇട വേളകളിൽ പൊതു സ്ഥലങ്ങളിൽ അലഞ്ഞു തിരിയരുത്. നാട്ടുകാരായ മത്സ്യതൊഴിലാളികൾ തങ്ങളുടെ ബോട്ട് ഹാർബറിൽ ചരക്ക് ഇറക്കുന്ന ദിവസം മാത്രമേ ഹാർബറിൽ പ്രവേശിക്കാവൂ. സൈക്കിൾ, ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ, യാത്രാവാഹനങ്ങൾ എന്നിവ ഹാർബറിൽ പ്രവേശിക്കാൻ പാടില്ല. ഹാർബറിൽ പ്രവേശിക്കുന്ന എല്ലാവരും രണ്ടാഴ്ചയിൽ ഒരിക്കലും ബോട്ട് തൊഴിലാളികൾ മാസത്തിൽ ഒരിക്കലും കൊവിഡ് ടെസ്റ്റ് നടത്തണം. എന്നിങ്ങനെയാണ് നിർദേശങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |