ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ വിഷയത്തിലടക്കം പ്രതിഷേധിച്ച് പാർലമെന്റിന്റെ വർഷകാല സമ്മേളനം തടസപ്പെടുത്തുന്ന പ്രതിപക്ഷത്തെ അനുനയിപ്പിക്കാൻ കേന്ദ്രസർക്കാർ. രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെയുമായി ചർച്ച നടത്തി. ഇന്നലെയും ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ബഹളത്തിലും ലോക്‌സഭയിൽ പ്രതിരോധ അവശ്യ സേവന ബില്ലും ട്രൈബ്യൂണൽ പരിഷ്‌കരണ ബില്ലും രാജ്യസഭയിൽ പാപ്പരത്ത കോഡ് ഭേദഗതി ബില്ലും പാസാക്കി.
സഭ ആദ്യം തടസപ്പെട്ടപ്പോഴാണ് ഖാർഗെയെ വെങ്കയ്യ നായിഡു ചേംബറിലേക്ക് വിളിപ്പിച്ചത്. പെഗസസ് അന്വേഷണത്തിന് ഉത്തരവിടുകയും ചർച്ച നടത്തുകയും വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്തിരിയില്ലെന്ന് ഖാർഗെ ആവർത്തിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ഖാർഗെയുമായി സംസാരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യസഭയിലെ ബി.ജെ. പി നേതാവ് പിയൂഷ് ഗോയൽ, പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി എന്നിവർ കഴിഞ്ഞ ദിവസം വെങ്കയ്യ നായിഡുവുമായി ചർച്ച ചെയ്തിരുന്നു.
സ്പീക്കർക്ക് കത്ത്
കേന്ദ്രസർക്കാർ ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കുന്നതിനാൽ നിയമനിർമ്മാണത്തിന്റെ ലക്ഷ്യം നേടാനാവുന്നില്ലെന്നും സഭയുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ചൂണ്ടിക്കാട്ടി എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോകസഭാ സ്പീക്കർക്ക് നോട്ടീസ് നൽകി. നോട്ടീസിന്റെ പകർപ്പ് പ്രധാനമന്ത്രിക്കും പാർലമെന്ററികാര്യ മന്ത്രിക്കും കൈമാറി. ബഹളത്തിനിടെ ബില്ലുകൾ ചർച്ച കൂടാതെ പാസാക്കുന്നത് കീഴ്‌വഴക്കങ്ങൾക്കും നടപടികൾക്കും വിരുദ്ധമാണ്. നിലവിലെ നയത്തിന് മാറ്റം വരുത്തുന്ന ഏഴ് പ്രധാന ബില്ലുകളാണ് ചർച്ചയില്ലാതെ പാസാക്കിയത്.
പല ബില്ലുകളും പഠിക്കാനോ ഭേദഗതി തയാറാക്കി നൽകാനോ അംഗങ്ങൾക്ക് അവസരം നിഷേധിക്കുകയാണ്. അതിനാൽ ഇനി പരിഗണിക്കാനുള്ള എല്ലാ ബില്ലുകളും ശരിയായ പരിശോധനകൾക്കും വിശദമായ ചർച്ചകൾക്കും വേണ്ടി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
രാഹുലിനെതിരെ വീണ്ടും ജോഷി
പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറയുന്നതെന്നും ഒന്നും മനസിലാക്കാത്ത ആളാണെന്നും പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു. ബി.ജെ.പിക്കെതിരെ ഒന്നിക്കാൻ പ്രതിപക്ഷ നേതാക്കളോട് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. രാഹുലിന്റേത് അപക്വമായ നിലപാടാണെന്നും ഇന്ന് പറഞ്ഞതിനെക്കുറിച്ച് നാളെ അദ്ദേഹത്തിന് ഒരു ധാരണയുമുണ്ടാകില്ലെന്നും ജോഷിപറഞ്ഞു. ബില്ലുകൾ ചർച്ച ചെയ്ത് പാസാക്കാനാണ് കേന്ദ്രസർക്കാരിന്റെ താത്പര്യമെന്നും പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |