അജ്മൽ ചമ്മന്നൂർ
കുന്നംകുളം: നഗരസഭ നൽകുന്ന ബയോകമ്പോസ്റ്റർ ബിൻ ഉപയോഗിച്ച് മാലിന്യം സംസ്‌ക്കരിച്ച് വളമാക്കുന്നവരിൽ നിന്നും വളം പണം കൊടുത്ത് തിരികെ വാങ്ങുമെന്ന് പ്രഖ്യാപിച്ച് കുന്നംകുളം നഗരസഭ. കിലോയ്ക്ക് 5 രൂപ നിരക്കിലാകും വളം തിരികെ വാങ്ങുന്നത്. നഗരസഭയുടെ സമ്പൂർണ്ണ ശുചിത്വ ക്യാമ്പയിനായ നല്ലവീട് നല്ലനഗരം പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടന ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ സീതാ രവീന്ദ്രനാണ് ഈ പ്രഖ്യാപനം നടത്തിയത്. 'മാലിന്യം സംസ്കരിക്കൂ പണം നേടൂ' എന്ന മുദ്രാവാക്യം ആലേഖനം ചെയ്ത ലോഗോ പ്രകാശനം വിവിധ കക്ഷികളിൽ നിന്നുമുള്ള കൗൺസിലർമാർ ചേർന്ന് നിർവഹിച്ചു. നല്ലവീട് നല്ലനഗരം പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഹരിതകർമ്മസേനാംഗങ്ങൾക്കുള്ള പരിശീലനവും നഗരസഭാ ചെയർപേഴ്‌സൺ സീതാരവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ അദ്ധ്യക്ഷയായി.
ആഗസ്റ്റ് 2 മുതൽ നവംബർ 1 വരെയാണ് നല്ലവീട് നല്ലനഗരം രണ്ടാംഘട്ട സമ്പൂർണ ശുചിത്വ പരിപാടി. ആദ്യഘട്ടത്തിൽ നഗരത്തിലെ മുഴവൻ വീടുകളും സർവ്വേ നടത്തി നഗരസഭയുടെ മാലിന്യം സംസ്‌കരണ പദ്ധതിയിൽ പങ്കാളികളല്ലാത്ത വീടുകൾ കണ്ടെത്തിയിരുന്നു. അത്തരം വീടുകളെ പദ്ധതിയുടെ ഭാഗമാക്കുന്നതാണ് രണ്ടാംഘട്ടം. രണ്ടാംഘട്ട പ്രചരണപരിപാടിയുടെ ഭാഗമായി നഗരത്തിലെ എല്ലാ വാർഡുകളിലും ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്കായി എക്കോ ഗ്രീൻ സാനിറ്റേഷൻ കമ്മിറ്റികൾ രൂപീകരിക്കും. നഗരസഭയിലെ മുഴുവൻ വീടുകളെയും 'നല്ലവീടുകളും ' കുന്നംകുളം നഗരത്തെ 'നല്ല നഗരവുമാക്കും' എന്ന പ്രതിജ്ഞയും ശുചിത്വ ദീപം തെളിക്കലും ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തിൽ എല്ലാവീടുകളിലും സ്ഥാപനങ്ങളിലും നടത്തും. ആഗസ്റ്റ് 15 മുതൽ വീടുകളിൽ ഉത്പാദിപ്പിച്ച ജൈവവളം ഹരിത കർമ്മ സേനാംഗങ്ങൾ നേരിട്ട് വാങ്ങുന്നതാണ്. 50 വീടുകളിലെ വീതം ആളുകളെ സംഘടിപ്പിച്ച് ശുചിത്വ അയൽക്കൂട്ട ക്ലാസുകൾ സംഘടിപ്പിക്കും. ക്ലാസുകൾ നയിക്കുന്നതിനായുള്ള ആർ.പി. ട്രെയിനിംഗ് ഇന്ന് നഗരസഭയിൽ നടത്തും. മാലിന്യ സംസ്‌കരണ സന്ദേശം പകർന്നുകൊണ്ടുള്ള ഓണക്കാല ചിത്രരചനാ പെയിന്റിംഗ് മത്സരങ്ങൾ, മാലിന്യ സംസ്‌കരണ ഉപകരണങ്ങളുടെ പ്രദർശന വാഹന പര്യടനം മുതലായവയും ക്യാമ്പയിന്റെ ഭാഗമായി നടത്തും. ഒക്ടോബർ 2 ന് പൊതു ഇടങ്ങളും പാതകളും ശുചീകരിക്കൽ സേവനവാരം, പൊതു ഇടങ്ങളും നിരത്തുകളും സൗന്ദര്യവത്ക്കരിക്കൽ തുടങ്ങിയവയാണ് നടക്കുക. ഇങ്ങനെ വിവിധ പരിപാടികളിലൂടെ കുന്നംകുളം നഗരത്തിലെ നൂറ് ശതമാനം വീടുകളെയും സ്ഥാപനങ്ങളെയും നഗരസഭയുടെ മാലിന്യ സംസ്‌കരണ പദ്ധതിയിൽ അംഗമാക്കും.
നല്ലവീട് നല്ലനഗരം പദ്ധതിയിലൂടെ നഗരത്തിലെ മുഴുവൻ വീടുകളിലും ജൈവമാലിന്യ സംസ്‌കരണത്തിന് ഉറവിട മാലിന്യ സംസ്‌കരണ ഉപകരണങ്ങൾ വിതരണം ചെയ്യൽ, അജൈവ മാലിന്യ സംസ്‌കരണത്തിനായി മുഴവൻ വീടുകളിലും ഹരിതകർമ്മ സേനാംഗത്വം ഉറപ്പാക്കൽ എന്നിവയിലൂടെ സമ്പൂർണ ശുചിത്വ നഗരമെന്ന പേര് കേരളപ്പിറവി ദിനമായ നവംബർ 1 ന് കൈവരിക്കലാണ് ലക്ഷ്യമെന്ന് നഗരസഭാ ചെയർപേഴ്‌സൺ സീതാരവീന്ദ്രൻ പ്രഖ്യാപിച്ചു.
മാലിന്യം സംസ്കരിക്കൂ, പണം നേടൂ എന്ന മുദ്രാവാക്യം ആലേഖനം ചെയ്ത ലോഗോ പ്രകാശനം വിവിധ കക്ഷികളിൽ നിന്നുമുള്ള കൗൺസിലർമാർ ചേർന്ന് നിർവ്വഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |