500 രൂപയിൽ താഴെയുള്ളവയ്ക്ക് ക്ഷാമം
കൊല്ലം: ചെറിയ തുകയ്ക്കുള്ള മുദ്റപ്പത്രങ്ങൾക്ക് ജില്ലയിൽ കടുത്ത ക്ഷാമം. 500 രൂപയിൽ താഴെയുള്ള പത്രങ്ങൾക്കു വേണ്ടിയാണ് ജനം നെട്ടോട്ടമോടുന്നത്.
വാടക കരാർ ഉൾപ്പെടെയുള്ളവയ്ക്ക് 200 രൂപയുടെ മുദ്രപ്പത്രമാണ് വേണ്ടത്. കൂടുതൽ ആവശ്യവും ഇതിനാണ്. ജനന, മരണ സർട്ടിഫിക്കറ്റുകൾക്കും തദ്ദേശ സ്ഥാപനങ്ങളുടെ ആനുകൂല്യങ്ങൾ സ്വീകരിക്കുന്നതിനും ചെറിയ തുകയുടെ പത്രങ്ങൾ വേണം. ക്ഷാമം മൂലം ചെറിയ തുകയുടെ പത്രങ്ങൾക്ക് പകരം 500ന് മുകളിലുള്ളവ വാങ്ങേണ്ട ഗതികേടിലാണ് പൊതുജനങ്ങൾ.
മഹാരാഷ്ട്രയിലെ നാസിക്കിലാണ് മുദ്രപ്പത്രങ്ങൾ അച്ചടിക്കുന്നത്. കൊവിഡ് വ്യാപനം മൂലം അച്ചടി വൈകുന്നതാണ് ക്ഷാമം നേരിടാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മുദ്രപ്പത്രങ്ങൾ എത്തിയിട്ടുണ്ടെന്നും അവ ട്രഷറി, സബ് ട്രഷറി എന്നിവിടങ്ങളിൽ എത്തിക്കുന്നതിലുള്ള കാലതാമസമാണ് ക്ഷാമത്തിന് കാരണമെന്നും സ്റ്റാമ്പ് വെണ്ടർമാർ പറയുന്നു. നേരത്തെ മുദ്രപ്പത്ര ക്ഷാമമുണ്ടായപ്പോൾ സ്റ്റോക്കുണ്ടായിരുന്ന 10 രൂപയുടെ പത്രങ്ങൾക്ക് മൂല്യം വർദ്ധിപ്പിച്ചുകൊണ്ടുള്ള സീൽ പതിപ്പിച്ച് ഉപയോഗിച്ചിരുന്നു. ഇത്തവണ അത്തരം നടപടികൾക്കു അധികൃതർ താത്പര്യം കാട്ടിയില്ലെന്ന ആരോപണവുമുണ്ട്.
മുന്നിൽ കേരളം
രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ മുദ്രപ്പത്രം ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ്. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളാണ് മുദ്രപ്പത്ര ഉപഭോഗത്തിൽ മുന്നിലുള്ളത്. ഏറ്റവും കൂടുതൽ മുദ്രപ്പത്രങ്ങൾ വിൽക്കുന്ന സ്റ്റാമ്പ് വെണ്ടർമാരുള്ളതും കേരളത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |