ന്യൂഡൽഹി: ബി ടെക് പരീക്ഷ ഒഫ് ലൈനായി നടത്താനുള്ള കേരള സാങ്കേതിക സർവകലാശാലയുടെ നീക്കത്തിനെതിരെ വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലുള്ള സംസ്ഥാനത്ത് പരീക്ഷ ഒഫ് ലൈനായി നടത്തുന്നത് അപകടമാണെന്നാണ് വിദ്യാർത്ഥികളുടെ വാദം.
സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ ബിടെക് പരീക്ഷ ഓൺലൈനായി നടത്താൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഒഫ് ലൈനായി പരീക്ഷ നടത്തുമ്പോൾ നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് എഴുതാനുള്ള അവസരം നഷ്ടമാകുമെന്നും ഹർജിയിൽ പറയുന്നു.
കേരളത്തിൽ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുകയാണ്. 120 എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഒഫ് ലൈനായി പരീക്ഷ നടത്തുന്നത് കൂടുതൽ വിദ്യാർത്ഥികൾക്ക് രോഗം പകരാൻ കാരണമാകുമെന്നാണ് ഹർജിയിൽ പറയുന്നത്.
ഓൺലൈനായി പരീക്ഷ നടത്തുന്നതിനുള്ള സോഫ്റ്റ്‌വെയർ സാങ്കേതിക സർവകലാശാല വാങ്ങിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, യുജിസി, എഐസിടിഇ, സാങ്കേതിക സർവകലാശാല, എന്നിവരെ എതിർ കക്ഷികളാക്കിയാണ് സുപ്രീം കോടതിയിൽ വിദ്യാർത്ഥികൾ റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |