ന്യൂഡൽഹി: കൃഷ്ണ നദീജല തർക്കത്തിൽ തെലങ്കാനയുമായി ചർച്ചയ്ക്കില്ലെന്ന് ആന്ധ്രാപ്രദേശ് സുപ്രീംകോടതിയെ അറിയിച്ചു. ഇരുസംസ്ഥാനങ്ങളും തർക്കം മദ്ധ്യസ്ഥതയിലൂടെയും ചർച്ചയിലൂടെയുംപരിഹരിക്കണമെന്ന് കഴിഞ്ഞ ദിവസം കേസ് വാദത്തിനെടുത്തപ്പോൾ ചീഫ് ജസ്റ്റിസ് എൻ.വി.രമണ വ്യക്തമാക്കിയിരുന്നു. എന്നാൽ ചർച്ചയ്ത്തില്ലെന്ന് ആന്ധ്രക്കായി ഹാജരായ അഭിഭാഷകൻ ഉമാപതി സുപ്രീംകോടതിയെ അറിയിച്ചു. ആന്ധ്രാസർക്കാർ സമർപ്പിച്ച ഹർജി കേൾക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ പിന്മാറിയതിനാൽ പുതിയ ബെഞ്ചാകും കേസ് പരിഗണിക്കുക.
ഇരു സംസ്ഥാനങ്ങളിലൂടെയും ഒഴുകുന്ന കൃഷ്ണ, ഗോദാവരി നദികളിലെ ജലം പങ്കിടുന്നതു സംബന്ധിച്ച് തെലങ്കാനയുടെ രൂപീകരണം മുതൽ സംഘർഷമുണ്ട്. നിലവിൽ കൃഷ്ണ നദിയിൽ ആറ് അണക്കെട്ടുകളാണ് ഉള്ളത്. 2015ലെ താത്കാലിക കരാർ പ്രകാരം തെലങ്കാനയും ആന്ധ്രയും തമ്മിൽ 34:66 എന്ന അനുപാതത്തിൽ ജലം പങ്കിടണമെന്നാണ് ചട്ടം. എന്നാൽ വൈദ്യുതിക്കായി കൂടുതൽ ജലം പൊതു റിസർവോയറുകളിൽ നിന്ന് തെലങ്കാന എടുക്കുന്നുവെന്നാണ് ആന്ധ്രപ്രദേശിന്റെ ആരോപണം. അതിനാൽ രണ്ടു സംസ്ഥാനങ്ങൾക്കും പൊതുവായ ശ്രീശൈലം, നാഗാർജുന സാഗർ, പുളിചിന്ദല എന്നീ റിസർവോയറുകളുടെ നിയന്ത്രണം ജലശക്തി മന്ത്രാലയം ഏറ്റെടുക്കണമെന്നാണ് അവരുടെ ആവശ്യം.
ശ്രീശൈലം റിസർവോയറിൽ ജനനിരപ്പ് 834 അടിയിൽ കൂടുതൽ ഉണ്ടെങ്കിൽ മാത്രമേ വൈദ്യുതിക്കായി ജലമെടുക്കാവൂ. എന്നാൽ ജലനിരപ്പ് കുറവായിരിക്കുമ്പോഴും തെലങ്കാന ഇവിടെ നിന്ന് ജലമെടുക്കുന്നതായും ഇത് ആന്ധ്രയിലെ ജലസേചനത്തെ താറുമാറിലാക്കുന്നതായും സംസ്ഥാനം ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |