ന്യൂഡൽഹി: പരിസ്ഥിതി ലോല / ജനവാസ പ്രദേശങ്ങളിൽ നിന്ന് 200 മീറ്റർ മാറി മാത്രമേ പാറ പൊട്ടിക്കാവൂ എന്ന ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് കൊച്ചി മെട്രായുടെ ഉൾപ്പെടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമാകുന്നതായി ക്വാറി ഉടമകൾ സുപ്രീംകോടതിയെ അറിയിച്ചു. ട്രൈബ്യൂണൽ ഉത്തരവ് ശരിവച്ച കേരള ഹൈക്കോടതി വിധിക്ക് സ്റ്റേ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് എ.എം. ഖാൻവിൽക്കറുടെ ബെഞ്ചിന് മുൻപാകെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ട്രൈബ്യൂണൽ ഉത്തരവ് ക്വാറി വ്യവസായത്തിനും പ്രതിസന്ധി സൃഷ്ടിക്കുന്നതായി കേരളത്തിലെ ക്വാറി ഉടമകളുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ക്വാറികളുടെ ലീസ് കരാറുകൾ പുതുക്കാൻ കഴിയുന്നില്ല. കൊച്ചി മെട്രോയുടെ ഉൾപ്പടെ നിർമ്മാണത്തിന് പാറ നൽകാനാവുന്നില്ല.
എന്നാൽ ടൈബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി, ഹർജികൾ 25ന് മാറ്റി. ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കാനുള്ള അധികാരം ചോദ്യം ചെയ്തുള്ള ഹർജികളിൽ വിശദമായി വാദം കേൾക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നിലവിലെ ചട്ട പ്രകാരം ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പടെ അമ്പത് മീറ്റർ മാറി പാറ പൊട്ടിക്കാം എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |