ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഉടനെ അവസാനിക്കില്ലെന്നും വർദ്ധിച്ച ജാഗ്രത വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കേരളം, തമിഴ്നാട്, ഹിമാചൽപ്രദേശ്, ജമ്മു കാശ്മീർ, ലക്ഷദ്വീപ്, മിസോറാം, കർണാടക, പുതുച്ചേരി എന്നീ എട്ട് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം കൂടുകയാണ്. കേരളത്തിലെ കൊവിഡ് വ്യാപനം മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ കൂടുതലാണ്. ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പും കേന്ദ്രം നൽകി.
ഒരാളിൽ നിന്ന് ഒന്നിലധികം ആളുകൾക്ക് കൊവിഡ് വ്യാപിക്കുന്നത് കേരളമടക്കമുള്ള എട്ട് സംസ്ഥാനങ്ങളിലാണ്. അതായത് നൂറ് രോഗികളിൽ നിന്ന് നൂറിലധികം ആളുകളിലേക്ക് പുതിയതായി കൊവിഡ് ബാധിക്കുന്നുണ്ട്. അതായത് കൊവിഡ് വ്യാപന തോത് കൂടുതലാണ്.
അതേസമയം, നൂറ് രോഗികളിൽ നിന്ന് നൂറിൽ കുറവ് ആളുകളിലേക്ക് മാത്രമാണ് രോഗം പകരുന്നതെങ്കിൽ വ്യാപന തോത് കുറയുകയാണ്. കൊവിഡ് തരംഗം അവസാനിക്കാൻ ഈ പ്രവണത പ്രകടമാകണം. കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ വ്യാപന തോത് കൂടി തന്നെ നിൽക്കുന്നതിനാൽ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും എട്ട് സംസ്ഥാനങ്ങളിലെ പ്രവണത മറിച്ചാണ്. കൂടുതൽ ജാഗ്രത ഉണ്ടെങ്കിലേ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാനാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |