തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്ത ജീവിക്കാനുള്ള അവകാശം രാജ്യത്ത് നിഷേധിക്കപ്പെടുകയാണെന്ന് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. സെക്രട്ടേറിയറ്റ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ പ്രതിമാസ സംഗമത്തോടനുബന്ധിച്ചുള്ള വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം, തൊഴിൽ, പാർപ്പിടം, ആഹാരം, വസ്ത്രം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ശരിയായ അറിവും ദീർഘവീക്ഷണവുമില്ലാത്തവർ അധികാരത്തിലേറിയാൽ സാധാരണക്കാരന്റെ ജീവിതം കഷ്ടത്തിലാവും. വിവരാവകാശ നിയമം രാജ്യത്തെ വലിയ നേട്ടങ്ങളിലൊന്നാണ്. നിർഭാഗ്യവശാൽ അതിന്റെ ലക്ഷ്യത്തിൽ തന്നെ വെള്ളം ചേർക്കാനാണ് ശ്രമം. കോർപ്പറേറ്റുകൾക്കും കുത്തകകൾക്കും മാത്രമാണ് സാമ്പത്തിക നീതി. പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചപ്പോൾ നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി ഉയർന്നു. ഭക്ഷ്യക്കിറ്റ് മാത്രമല്ല ജനത്തിനാവശ്യം. ജീവിക്കാനുള്ള തൊഴിലും വരുമാനവും അടിസ്ഥാനസൗകര്യങ്ങളുമാണ് വേണ്ടത്. ഇല്ലെങ്കിൽ ദാരിദ്യത്തിൽ നിന്ന് ആരെയും കരകയറ്റാനാവില്ലെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. പ്രസിഡന്റ് രാജൻ പി. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി കെ. സുദേവൻ സ്വാഗതവും സെക്രട്ടറി ടി.പി. വിജയകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |