കൊച്ചി: ഒരു കുഞ്ഞിനെ മാറത്തും രണ്ട് പൊന്നോമനകളെ അരികത്തും ചേർത്തുകിടത്തി 55 കാരിയായ സിസി ജോർജ് ദൈവത്തിനും പുതുജീവിതം സമ്മാനിച്ച ഡോക്ടർമാർക്കും നന്ദി പറയുകയാണ്. കടിഞ്ഞൂൽ പ്രസവത്തിലാണ് രണ്ട് ആൺമക്കൾക്കും ഒരു പെൺകുഞ്ഞിനും ജന്മം നൽകിയത്. വന്ധ്യതാചികിത്സയ്ക്ക് പ്രശസ്തമായ മൂവാറ്റുപുഴ സബൈൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ഐ.വി.എഫ് ഇക്സി രീതിയിലൂടെയാണ് സിസി അമ്മയായത്.
കഴിഞ്ഞ മാസം 22ന് സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തു. എട്ടര മാസത്തിലാണ് പിറവി. പത്തു ദിവസം ഇൻക്യുബേറ്ററിലായിരുന്നു. മക്കൾ ഇപ്പോൾ കൈകാലുകൾ ഇളക്കിത്തുടങ്ങി. കണ്ണു തുറന്നു ചുറ്റുപാടും നോക്കും. തൂക്കം ഒന്നര കിലോ വീതം. മുലപ്പാൽ കുടിച്ച് അധികസമയവും ഉറക്കംതന്നെ. പൊന്നോമനകളെ കുറിച്ച് എത്ര പറഞ്ഞാലും അമ്മയ്ക്ക് മതിയാകുന്നില്ല. ഉറക്കത്തിനിടെയുള്ള പാൽപുഞ്ചിരി ഒന്നു കാണാനായി ഭർത്താവ് കുറ്റിക്കാടൻ ജോർജ് ആന്റണി (59) ഉറക്കമിളച്ച് കൂട്ടിരിക്കുന്നു.
ഇരിങ്ങാലക്കുട കാട്ടൂർ സ്വദേശികളാണ് ദമ്പതികൾ. 35 വർഷം മുമ്പായിരുന്നു വിവാഹം. ഒരുവർഷം കഴിഞ്ഞപ്പോൾ മുതൽ ചികിത്സ തുടങ്ങി. 18 വർഷം ഗൾഫിലായിരുന്നു ഇരുവരും. നാട്ടിൽ തിരിച്ചെത്തി സ്വന്തം ബിസിനസ് ആരംഭിച്ചു. ചികിത്സയും മുട്ടിപ്പായുള്ള പ്രാർത്ഥനയും തുടർന്നിട്ടും കുഞ്ഞിക്കാൽ കാണാനുള്ള മോഹം സഫലമായില്ല. നിരാശയോടെ ചികിത്സ നിറുത്തും, വീണ്ടും തുടരും... ഇതായിരുന്നു പതിവ്.
അമിതരക്തസ്രാവത്തിന് ചികിത്സ തേടി കഴിഞ്ഞ വർഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയതോടെ ജീവിതത്തിന്റെ വഴിമാറി. ഗർഭപാത്രം നീക്കം ചെയ്യാമെന്നാണ് ആദ്യം കരുതിയത്. ഗർഭപാത്രത്തിന് കരുത്തുണ്ടെന്നും കുഞ്ഞിന് വേണ്ടിയുള്ള ശ്രമം തുടരണമെന്നുമുള്ള ഡോക്ടറുടെ വാക്കുകൾ ധൈര്യം നൽകി.
തുടർന്ന് ഡോ. സബൈൻ ശിവദാസിന്റെ കീഴിൽ ചികിത്സ ആരംഭിച്ചു. വൈകാതെ ഗർഭിണിയായി. ഹോസ്പിറ്റലിന് അടുത്ത് വാടക വീട്ടിലേക്ക് താമസം മാറ്റി. സ്കാനിംഗിൽ മൂന്ന് കുഞ്ഞുങ്ങളുണ്ടെന്ന് കണ്ടതോടെ ഡോക്ടർക്ക് ആശങ്കയായി. ഒരു കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കണമെന്ന നിർദ്ദേശത്തോട് ദമ്പതികൾ യോജിച്ചില്ല. കാര്യമായ സങ്കീർണതകളില്ലാതെ പ്രസവമെന്ന കടമ്പ കഴിഞ്ഞതോടെ ഡോക്ടർക്കും ആശ്വാസമായി. അമ്മയും നവജാതശിശുക്കളും കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |