തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ, ആസൂത്രകരെക്കൂടി കണ്ടെത്തി മൂന്നു മാസത്തിനകം കുറ്റപത്രം നൽകുമെന്ന് സി.ബി.ഐ. നിലവിലെ 14 പേരെ കൂടാതെ കൂടുതൽ പേർ പ്രതികളാവും. പിടിച്ചെടുത്ത ആയുധങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം അടുത്തയാഴ്ച ലഭിക്കും. തെളിവെടുപ്പും രേഖകളുടെ സൂക്ഷ്മപരിശോധനയും പൂർത്തിയാക്കി. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഡെപ്യൂട്ടി സൂപ്രണ്ട് ടി.പി.അനന്ദകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കാസർകോട് റസ്റ്റ്ഹൗസ് ക്യാമ്പ് ഓഫീസാക്കിയാണ് അന്വേഷണം നടത്തുന്നത്.
2019 നവംബർ 30ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും ,കേസ്ഡയറിയും ഫോറൻസിക് റിപ്പോർട്ടുമടക്കം രേഖകൾ നൽകാതെ ഒളിച്ചുകളിക്കുകയായിരുന്നു ക്രൈംബ്രാഞ്ച്. കഴിഞ്ഞ ഡിസംബറിൽ സി.ബി.ഐ അന്വേഷണത്തിനെതിരായ സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതിയും തള്ളിയതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. നാലു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സി.ബി.ഐയ്ക്ക് നിർദ്ദേശം നൽകി. എറണാകുളം സി.ജെ.എം കോടതിയിൽ എഫ്.ഐ.ആർ വീണ്ടും രജിസ്റ്റർ ചെയ്താണ് അന്വേഷണം.
കേസും പ്രതികളും
2019 ഫെബ്രുവരി 17 ന് രാത്റി 7.45നാണ് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്(21), ശരത്‌ലാൽ(24) എന്നിവരെ വാഹനങ്ങളിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ 14 പേരാണ് പ്രതികൾ. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പീതാംബരനാണ് ഒന്നാം പ്രതി.
സി.ബി.ഐ തെരയുന്നത്
ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത മൂന്ന് വടിവാളുകൾ, അഞ്ച് ഇരുമ്പുദണ്ഡുകൾ എന്നിവയുപയോഗിച്ചാണോ കൊല നടത്തിയതെന്ന് തെളിയിക്കണം. പോസ്റ്റുമാർട്ടം നടത്തിയ ഫോറൻസിക് സർജന് ആയുധങ്ങൾ
പരിശോധിക്കാൻായില്ല. പിടിച്ചടുത്ത ആയുധങ്ങളല്ല കൊലയ്ക്കുപയോഗിച്ചതെന്നാണ് ആദ്യ ഫോറൻസിക് റിപ്പോർട്ട്.
ഒന്നാംപ്രതി പീതാംബരനെ കൊല്ലപ്പെട്ടവരിലൊരാൾ ആക്രമിച്ചതിന്റെ വൈരാഗ്യമായാണ് കൊല നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. രാഷ്ട്രീയ നേതാക്കളാണ് ആസൂത്രകരെന്നാണ് ഇരുവരുടെയും മാതാപിതാക്കളുടെ മൊഴി.
മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലുള്ള പ്രതികളുടെ മൊഴിയനുസരിച്ച് രാഷ്ട്രീയചായ്‌വുള്ളതും വിശ്വാസ്യതയില്ലാത്തതുമായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തിയതെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്.
എഫ്.ഐ.ആറിൽ രാഷ്ട്രീയ കൊലപാതകമായിരുന്നെങ്കിൽ, ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ അത് വ്യക്തിവൈരാഗ്യമായി. കൊലയ്‌ക്ക് തൊട്ടുമുൻപ് ശരത്‌ലാലിന്റെ പിതാവിനെ തടഞ്ഞുവച്ചത്, ഒരു നേതാവിന്റെ കൊലവിളി പ്രസംഗം, പ്രതികളെ രക്ഷപ്പെടുത്തിയതാരൊക്കെ, എന്നെല്ലാം അന്വേഷിക്കണം..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |