ജനീവ : മ്യാൻമറിൽ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത സൈനിക ഭരണകൂടം രാജ്യത്ത് നടത്തിയ കൂട്ടക്കൊലയിൽ നടപടി ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിലെ മ്യാൻമർപ്രതിനിധിയായ ക്യാവ് മോ ട്യൂൺ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് കത്തയച്ചു.
രാജ്യത്തെ സാഗയിംഗ് പ്രദേശത്തെ ഒരു ടൗൺഷിപ്പിൽ നിന്ന് ജൂലൈയിൽ 40 മൃതദേഹങ്ങൾ കണ്ടെത്തിയതായും ജൂലൈ 26 ന് പ്രാദേശിക പോരാളികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് 13 പേർ കൂടി കൊല്ലപ്പെട്ടതായി ക്യാവ് മോ ട്യൂൺ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ഇതു കൂടാതെ രാജ്യത്ത് സൈന്യം നടത്തുന്ന അതിക്രൂര മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും കത്തിൽ പ്രതിപാദിക്കുന്നുണ്ട്.
പട്ടാളക്കാർ കാനി ടൗൺഷിപ്പിലുള്ള ഒരു ഗ്രാമത്തിലെ 16 പേരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ഇതേത്തുടർന്ന് 10,000 ലധികം നിവാസികൾ ഇവിടെ നിന്ന് പലായനം ചെയ്തിരുന്നു. മറ്റൊരു സംഭവത്തിൽ 14 വയസുള്ള ആൺകുട്ടിയടക്കം 11 നിരപരാധികളെ സൈന്യം കൊലപ്പെടുത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
മ്യാൻമറിന്റെ വിഷയത്തിൽ അന്താരാഷ്ട്ര ഇടപെടൽ അത്യാവശ്യമാണെന്ന് യു.എൻ സെക്രട്ടറി ജനറലിന് സമർപ്പിച്ച കത്തിൽ ക്യാവ് മോ ട്യൂൺ ചൂണ്ടിക്കാട്ടി. കൂടാതെ മ്യാൻമറിലെ സൈനിക ഭരണകൂടത്തിന് ഉപരോധം ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ക്യാവ് മോ ട്യൂൺ നിലവിൽ മ്യാൻമറിനെ പ്രതിനിധീകരിക്കുന്നില്ലെന്നാണ് സൈനിക ഭരണകൂടത്തിന്റെ അവകാശവാദങ്ങളെങ്കിലും ഐക്യരാഷ്ട്രസഭ ഇപ്പോഴും അദ്ദേഹത്തെയാണ് ഔദ്യോഗിക പ്രതിനിധിയായി കണക്കാക്കുന്നത്. അതേസമയം, അദ്ദേഹത്തിനെതിരെ സുരക്ഷാഭീഷണി ഉണ്ടായതിനെത്തുടർന്ന് അധികൃതർ അദ്ദേഹത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചു.
അതേ സമയം മ്യാൻമറിൽ ജനാധിപത്യം പുന:സ്ഥാപിക്കുന്നതിന് മുന്നോടിയായി മ്യാൻമറിൽ ആസിയാൻ രാജ്യങ്ങളുടെ സ്ഥിരം പ്രതിനിധിയെ നിയമിക്കാൻ തീരുമാനമായി. ഏഷ്യൻ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് മ്യാൻമർ വിഷയം പരിഗണിച്ചത്.
മ്യാൻമറിലെ പുതിയ കാവൽ സർക്കാരിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റ പട്ടാള മേധാവി മിൻ ആങ് ലേയിങ് രാജ്യ വ്യാപക അടിയന്തിരാവസ്ഥ 2023 ആഗസ്റ്റോടെ പിൻവലിക്കുമെന്നും അതിന് ശേഷം ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ മ്യാൻമർ സൈനിക നേതൃത്വത്തിന്റെ പെട്ടെന്നുള്ള നിലപാട് മാറ്റത്തിനെതിരെ യു.എസ് രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര പിന്തുണ ഉറപ്പ് വരുത്താനുള്ള സൈന്യത്തിന്റെ കള്ളക്കളിയാണിതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |