തൃശൂർ: കരുവന്നൂർ സഹ.ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികൾക്കായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസിറക്കി. ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ , മുൻ ബ്രാഞ്ച് മാനേജർ എം.കെ. ബിജു കരീം, മറ്റ് ജീവനക്കാരായ ജിൽസ് , കിരൺ, റെജി അനിൽ, കമ്മിഷൻ ഏജന്റ് ബിജോയ് എന്നിവർക്കായാണ് നോട്ടീസ് .
ക്രൈം ബ്രാഞ്ച് തൃശൂർ യൂണിറ്റ് വെള്ളിയാഴ്ച തെരച്ചിൽ നോട്ടീസ് ഇറക്കിയിരുന്നു. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികൾ ഒളിവിലാണെന്നാണ് ,കേസെടുത്ത് രണ്ടാഴ്ച പിന്നിടുമ്പോഴുള്ള നോട്ടീസിൽ പറയുന്നത്. പ്രതികൾ രാജ്യം വിട്ടേക്കുമെന്ന സൂചന ശക്തമായിരിക്കെയാണ് നടപടി. വിമാനയാത്രയ്ക്ക് പ്രതികൾ ശ്രമിച്ചാൽ വിമാനത്താവളത്തിൽ തടയാൻ ഇമിഗ്രേഷൻ വകുപ്പിനും ക്രൈം ബ്രാഞ്ച് അപേക്ഷ നൽകിയിട്ടുണ്ട്. ഇടനിലക്കാരൻ കിരൺ നേരത്തേ വിദേശത്തേക്ക് കടന്നെന്നാണ് നിഗമനം. , ലുക്കൗട്ട് നോട്ടീസിറക്കാൻ കാലതാമസമുണ്ടായിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം. അതേസമയം ബാങ്കിലെ രേഖകൾ പരിശോധിക്കുന്നത് തുടരുകയാണ്.
പ്രതികളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ലാപ് ടോപ്പും കമ്പ്യൂട്ടറും ഫോറൻസിക് വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തിൽ ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിൽ തുടക്കം മുതൽ പൊലീസ് പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിമർശനമുയർന്നിരുന്നു. തട്ടിപ്പ് കേസാണെന്നും ,മതിയായ തെളിവുകളില്ലെങ്കിൽ ജാമ്യഹർജി കോടതിയിലെത്തുമ്പോൾ ജാമ്യം ലഭിക്കാനിടയാകുമെന്നും, തെളിവുകൾ ശേഖരിക്കുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നുമാണ് അന്വേഷണ സംഘം പറഞ്ഞിരുന്നത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ്:
ജാമ്യാപേക്ഷയിൽ വിധി 10ന്
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ മൂന്നു പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷയിൽ വാദം പൂർത്തിയായി. കേസ് ഈ മാസം പത്തിന് വിധി പറയാനായി മാറ്റി. രണ്ടാംപ്രതി ബിജു കരീം, മൂന്നാം പ്രതി ജിൽസ്, അഞ്ചാം പ്രതി റെജി അനിൽ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജില്ലാ സെഷൻസ് കോടതി പരിഗണിച്ചത്. ജീവനക്കാരെ ബലിയാടാക്കുകയാണെന്നും ഭരണസമിതി അംഗങ്ങളെ പ്രതികളാക്കിയില്ലെന്നും പ്രതികൾ കോടതിയിൽ വാദിച്ചു. ബാങ്കിൽ നടന്നത് നൂറ് കോടിയുടെ കൊള്ളയാണെന്നും വ്യാജരേഖ നിർമ്മിച്ചും പണം തട്ടിയെടുത്തുവെന്നും ജാമ്യം അനുവദിക്കാനാവില്ലെന്നും പ്രോസിക്യൂഷനും വാദിച്ചു. ഒന്നാം പ്രതി സുനിൽകുമാറിന്റെയും നാലാം പ്രതി ബിജോയിയുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |