കൊച്ചി: പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള വീഡിയോ കാൾ എടുക്കരുത്. അതു നിങ്ങൾക്ക് പണിതരും. മാസങ്ങൾക്ക് മുമ്പേ, വിശദവിവരങ്ങളുമായി പൊലീസ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരുന്നു. ആര് കേൾക്കാൻ. ഇപ്പോൾ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകാൻ വീഡിയോകോൾ തട്ടിപ്പിന് ഇരയായവരുടെ എണ്ണം കൂടിവരികയാണ്. കൊച്ചിയിൽ മാത്രം ആയിരത്തോട് അടുത്തായി പരാതിക്കാർ ! സൈബർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പശ്ചിമബംഗൾ, നോയിഡ എന്നിവങ്ങളിൽ റാക്കറ്റുകളാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇരയാകുന്ന വ്യക്തിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ച് ഫോട്ടോകളും മറ്റ് വിവരങ്ങളും എടുത്തശേഷമാവും തട്ടിപ്പ് ആരംഭിക്കുക. പണം കൊടുത്താൽ കൂടുതൽ പണം വേണമെന്ന ആവശ്യപ്പെടും. തുടർച്ചയായി പണം നൽകിയ ശേഷമാണു പലരും പരാതി നൽകുന്നതെന്ന് പൊലീസ് പറയുന്നു. ഇത്തരം ചതിയിൽ പെടുന്ന വ്യക്തി മാനസികമായി തളരാതെ ഉടൻ സൈബർ പൊലീസിനെ വിവരം അറിയിക്കുകയാണ് വേണ്ടത്. ഉത്തരേന്ത്യയിലെടുത്ത ഫോൺ നമ്പറുകളിൽനിന്നാണു കോളുകളെന്നു കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇത്തരം തട്ടിപ്പുകൾ വ്യാപകമായി നടന്നിരുന്നത്. കൊവിഡ് വ്യാപനത്തിന് പിന്നാലായാണ് തട്ടിപ്പ് മാഫിയ കേരളത്തിലേയ്ക്ക് ശ്രദ്ധതിരിച്ചത്. നാണക്കേട് ഭയന്ന് ഭൂരിഭാഗം പേരും പരാതി നൽകാറില്ല.
മറക്കരുത്, തട്ടിപ്പ് ഇങ്ങിനെ
വരുന്നത് വാട്‌സ്ആപ്പ്, മെസഞ്ചർ വിഡിയോ കോൾ
കോൾ എടുത്താൽ നഗ്നദൃശ്യമാകും കാണിക്കുക
സ്‌ക്രീൻ റെക്കോർഡിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ചാറ്റ് പകർത്തും
ഇരളെ വീഴ്‌ത്താൻ തട്ടിപ്പ് സംഘത്തിൽ സ്ത്രീകളും പുരഷന്മാരുമുണ്ട്
ആദ്യം സ്‌ക്രീൻ ഷോട്ട് അയച്ച് പണം ആവശ്യപ്പെടുകയാണ് ചെയ്യുക
വിസമ്മതിച്ചാൽ ബന്ധുക്കൾക്ക് കൈമാറുമെന്ന് ഭീഷണിപ്പെടുത്തും
നാണക്കേട് മുതലെടുത്താണ് തട്ടിപ്പ് സംഘം പണം കൊയ്യുന്നത്
വീഡിയോ കാൾ തട്ടിപ്പുമായി നിരവധി പരാതികളാണ് എത്തുന്നത്. ഇതിലെല്ലാം അന്വേഷണം പുരോഗമിക്കുകയാണ്. തട്ടിപ്പ് സംഘങ്ങളെ അമർച്ച ചെയ്യും. പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് വരുന്ന വീഡിയോ കാൾ അറ്രന്റ് ചെയ്യുന്നതിലടക്കം ജാഗ്രതവേണം''
സൈബർ പൊലീസ്
കൊച്ചി സിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |