കൽപ്പറ്റ: റസ്റ്റോറന്റുകളിലെ ഭക്ഷണം കമ്മിഷനില്ലാതെ എത്തിക്കാൻ വയനാടൻ സഹോദരന്മാരായ അനു കൃഷ്ണനും മനുകൃഷ്ണനും വികസിപ്പിച്ച foodoyes (ഫുഡ് ഓ യെസ്) മൊബൈൽ ആപ്പ് സാധാരണക്കാർക്ക് അനുഗ്രഹമാകുന്നു.
ബഹുരാഷ്ട്ര ഒാൺലൈൻ ഭക്ഷണക്കമ്പനികൾ റസ്റ്റോറന്റ് ഭക്ഷണത്തിന് 35 മുതൽ 40 ശതമാനം വരെ കമ്മിഷൻ ഈടാക്കുമ്പോൾ ഇവർക്ക് കമ്മിഷനോ ഹിഡൻ ചാർജുകളോ ഇല്ല. ഒരു റസ്റ്റോറന്റിൽ നിന്ന് ഒരു ദിവസം ഫുഡ്, ഓ യെസ് ഈടാക്കുന്നത് നൂറ് രൂപയാണ്. ഒരു മാസം ഒരു സ്ഥാപനത്തിൽ നിന്ന് മൂവായിരം രൂപ. ആയിരത്തോളം റസ്റ്റോറന്റുകൾ ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
രണ്ട് വർഷം മുമ്പ് സുൽത്താൻ ബത്തേരിയിൽ തുടങ്ങിയ ആപ്പ് തൃശൂർ വഴി കൊച്ചിയിൽ വരെ പ്രചാരത്തിലായി. കൊച്ചിയിലാണ് ഇവരുടെ സ്റ്റാർട്ട് അപ്പ് കമ്പനി. കാസർകോട് മുതൽ തിരുവനന്തപുരം വരെ ആപ്പിന്റെ സാദ്ധ്യതാ സർവേ നടത്തിക്കഴിഞ്ഞു.
ഭക്ഷണ പ്രചാരണത്തിന് മാത്രമുളള ഒരു സമൂഹമാദ്ധ്യമം കൂടിയാണ് ആപ്പ്. ഇതിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾക്കും പാചകക്കുറിപ്പുകൾക്കും പോയിന്റുണ്ട്. ഇൗ പോയിന്റുകൾ ഉപയോഗിച്ച് റസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം സൗജന്യമായും വാങ്ങാം.
ഇപ്പോൾ ഡെലിവറിക്ക് നിശ്ചിത കിലോമീറ്റർ ഉണ്ട്. കേരളത്തിൽ എവിടെയും ഭക്ഷണം എത്തിക്കുന്ന വിപുലമായ ശൃംഖലയാണ് ലക്ഷ്യം. അയ്യായിരത്തിലേറെ റസ്റ്റോറന്റുകളെ സമീപിച്ചിട്ടുണ്ട്.
സുൽത്താൻ ബത്തേരി ഫയർലാൻഡ് കോളനിയിലെ ആശാരിപ്പണിക്കാരൻ ഉണ്ണിക്കൃഷ്ണന്റെയും അംബികയുടെയും മക്കളാണിവർ. അനു കൃഷ്ണൻ മീനങ്ങാടി പോളി ടെക്നിക്കിലും അനുജൻ മനു കൃഷ്ണൻ ബംഗളൂരു ഒാക്സ്‌ഫഡ് കോളേജിലുമാണ് പഠിച്ചത്. അനുകൃഷ്ണൻ ഒരു ഗൾഫ് കമ്പനിക്ക് വേണ്ടി ഓൺലൈനായി ജോലിചെയ്‌തിട്ടുണ്ട്. നാലര വർഷത്തെ പരിചയമുണ്ട്.
അഖിൽ ഗോവിന്ദ്, വിഷ്ണു കോഴിക്കോട്, മിഥുലേഷ് എന്നിവരും സഹായത്തിനുണ്ട്. ശിവപ്രസാദാണ് അക്കൗണ്ട് നോക്കുന്നത്. അഭിൽദേവും സഹായത്തിനുണ്ട്.
''കോഴിക്കോട്ടെ ഒരു റസ്റ്റോറന്റിലെ ഭക്ഷണം വരുത്തിയപ്പോഴുളള അനുഭവമാണ് ആപ്പ് വികസിപ്പിക്കുന്നതിലേക്ക് നയിച്ചത്. ഒാൺലൈൻ കമ്പനികൾ 35 % - 40 % കമ്മിഷനാണ് ഇൗടാക്കുന്നത്. ഡെലിവറി ചാർജ്, പായ്ക്കിംഗ് ചാർജ് എല്ലാമുണ്ട്. ഒരു ബിരിയാണിയുടെ വില 150 രൂപയാണെങ്കിൽ ഇവർ കമ്മിഷൻ ഉൾപ്പെടെ 200 രൂപ വരെ വാങ്ങും. ഇൗ കൊള്ളയാണ് ഞങ്ങളുടെ ആപ്പ് ഇല്ലാതാക്കുന്നത്.''
-- അനു കൃഷ്ണൻ കേരളകൗമുദിയോടു പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |