തിരുവനന്തപുരം:നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ടൂറിസം, വനം വകുപ്പുകളുടെ ചുമതലയിലുള്ള വിവിധ ഓപ്പൺ ടൂറിസം കേന്ദ്രങ്ങൾ കർശനമായ കൊവിഡ് മാനദണ്ഡങ്ങളോടെ തുറന്നു. കൊവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെന്ററുകളും ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും.ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി. ആരോഗ്യ വകുപ്പിന്റെയും ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെയും നിബന്ധനകൾ പൂർണമായും പാലിച്ചായിരിക്കും പ്രവർത്തനം.
മ്യൂസിയങ്ങൾ, ഹാളുകൾ, റെസ്റ്റാറന്റുകൾ തുടങ്ങിയ അടച്ചിട്ട കെട്ടിടങ്ങളിലെ പ്രവേശനം ഒഴിവാക്കിയാണ് ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകിയത്. ജഡായു പാറ തുറക്കുമെങ്കിലും ഇൻഡോർ ഗെയിമുകൾക്ക് അനുമതി ഉണ്ടാകില്ല.
മൂന്നാർ, പൊന്മുടി അടക്കമുള്ള ഹിൽടൂറിസം കേന്ദ്രങ്ങൾ, ബീച്ചുകൾ ,വെള്ളച്ചാട്ടങ്ങൾ, ഡാമുകൾ തുടങ്ങി ഒട്ടുമിക്ക കേന്ദ്രങ്ങളും തുറക്കുന്നതോടെ ടൂറിസംമേഖല സജീവമാകും. കുട്ടികളുടെ പാർക്കുകളും തുറക്കും.നട്ടെല്ലൊടിഞ്ഞ ടൂറിസം മേഖലയെ പിടിച്ചു നിറുത്താനും ടൂറിസത്തെ ജീവനോപാധിയാക്കിയ പതിനായിരങ്ങൾക്ക് ആശ്വാസം നൽകാനും പുതിയ തീരുമാനം വഴിതെളിക്കും.ആഭ്യന്തര ടൂറിസ്റ്റുകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇവരെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാൻ പ്രത്യേക പ്രചാരണ പരിപാടികൾക്ക് വകുപ്പ് പദ്ധതി തയാറാക്കുന്നുണ്ട്.
നിബന്ധനകൾ
ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവർ ഒരു വാക്‌സിനേഷനെങ്കിലും എടുത്ത സർട്ടിഫിക്കറ്റ് കരുതണം
വാക്‌സിൻ എടുക്കാത്തവർക്ക് 72 മണിക്കൂറിന് മുൻപ് എടുത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് വേണം
കുട്ടികൾക്ക് വാക്‌സിൻ ലഭിക്കാത്തതിനാൽ അവരും ആർ.ടി.പി.സി.ആർ സർഫിക്കറ്റ് എടുക്കണം
ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾ കൂട്ടം കൂടുന്നത് പൂർണമായും ഒഴിവാക്കണം
അധികൃതർ ടൂറിസം കേന്ദ്രങ്ങളും ഉപകരണങ്ങളും ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |