കൊല്ലങ്കോട്: മുതലമട പള്ളം സ്വദേശി എ. സുബൈറിനെ ആക്രമിച്ച കേസിൽ മുതലമട സ്വദേശികളായ നാലുപേരെ ചിറ്റൂർ കോടതി റിമാൻഡ് ചെയ്തു. കാമ്പ്രത്ത്ചള്ളയിൽ കെ. ശരൺ (28), പോത്തമ്പാടം പെരുഞ്ചിറയിൽ യു. ബിജുമോൻ (23), പെരുഞ്ചിറയിൽ ജി. ഷിബി (26), അടമ്പുമരത്തിൽ കെ. ബൈജു (23) എന്നിവരാണ് കഴിഞ്ഞ ദിവസം റിമാൻഡിലായത്.
കഴിഞ്ഞ മാസം 29ന് പള്ളം നിലമ്പതി പാലത്തിനടുത്ത് വച്ച് മഴു, ഇരുമ്പുവടി, സോഡാ കുപ്പി എന്നിവയുമായി പ്രതികൾ സുബൈറിനെ ആക്രമിച്ചതായാണ് കേസ്. രാത്രി ഒമ്പതോടെ കാമ്പ്രത്ത് ചള്ളയിൽ നിന്നു വീട്ടിലേക്കു ബൈക്കിൽപോയ സുബൈറിനെ പിന്തുടർന്ന പ്രതികൾ പിന്നിൽ നിന്നും ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ബൈക്കിൽ നിന്നും താഴെ വീണ സുബൈർ ഓടി അടുത്തുള്ള വീട്ടിൽ അഭയം പ്രാപിച്ചു. ഇതിനിടെ പ്രതികൾ സുബൈറിന്റെ ബൈക്ക് തല്ലി തകർത്തു.
സംഭവത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത കൊല്ലങ്കോട് പൊലീസ് ഫോൺ വിവരങ്ങളടക്കമുള്ള ശാസ്ത്രീയ തെളിവിന്റെ പിൻബലത്തിലാണ് പ്രതികളിലേക്കെത്തിയത്. ഈ കേസിലെ പ്രതികളിലൊരാളായ കെ.ശരണിന്റെ സഹോദരനെ കഴിഞ്ഞ ഫെബ്രുവരിയിൽ സുബൈർ ആക്രമിച്ചതായി പൊലീസ് പറഞ്ഞു. ഇതിന്റെ പ്രതികാരമായാണ് പ്രതികൾ ആക്രമണം നടത്തിയത്.
റിമാൻഡിലായ പ്രതി ജി. ഷിബിക്കെതിരെ കൊല്ലങ്കോട് സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്. കൊല്ലങ്കോട് പൊലീസ് ഇൻസ്‌പെക്ടർ എ. വിപിൻദാസ്, അഡീഷണൽ എസ്.ഐ: എസ്. ഉണ്ണി, സി.പി.ഒമാരായ എസ്. ജിജോ, ദിലീപ്, സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |