ന്യൂഡൽഹി :ടോക്യോ ഒളിമ്പിക്‌സിൽ ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽവേട്ട നടത്തി രാജ്യത്തിന്റെ അഭിമാനമായി മാറിയ കായികതാരങ്ങൾക്ക് രാജകീയ വരവേൽപ്പ്. ഇന്നലെ പലസംഘങ്ങളായി ന്യൂഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ താരങ്ങളെ കൊവിഡ് നിയന്ത്രണങ്ങൾ മറികടന്ന ആഹ്ളാദ പ്രകടനവുമായാണ് ആരാധകർ വരവേറ്റത്. ഇന്ത്യൻ താരങ്ങളെല്ലാം എത്തിയശേഷം വൈകുന്നേരത്തോടെ അശോകഹോട്ടലിൽ മെഡലിസ്റ്റുകളെ ആദരിക്കാൻ സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നു.അവിടെ കുടുംബാംഗങ്ങൾക്കും ജനപ്രതിനിധികൾക്കും സായ് അധികൃതർക്കുമൊപ്പം കേക്കുമുറിച്ചും പാട്ടുപാടി നൃത്തംചെയ്തും താരങ്ങൾ സന്തോഷം പങ്കിട്ടു.
ഇന്നലെ രാവിലെ മുതൽ താരങ്ങളെ സ്വീകരിക്കാൻ വിമാനത്താവള പരിസരത്തേക്ക്ആയിരങ്ങളാണ് ഒഴുകിയെത്തിയത്.ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസും സി.ഐ.എസ്.എഫും നന്നേ കഷ്ടപ്പെട്ടു. നിരവധി മെഡൽ ജേതാക്കളുള്ള ഹരിയാനയിൽ നിന്നായിരുന്നു വലിയ ജനക്കൂട്ടമെത്തിയത്. താരങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായിരുന്നു കൂടുതലും .കാഹളം മുഴക്കിയും എയർപോർട്ട് പരിസരത്ത് സംഘമായി പുഷ് അപ്പ് എടുത്തും അവർ വിജയാഘോഷം പങ്കിട്ടു.
ജാവലിൻ ത്രോയിൽ സ്വർണം നേടി ചരിത്രമെഴുതിയ നീരജ് ചോപ്ര പുറത്തെത്തിയപ്പോൾ ആഹ്ളാദാരവങ്ങൾ ഉച്ചസ്ഥായിയിലായി. ഗുസ്തിയിൽ വെള്ളി നേടിയ രവി കുമാർ ദഹിയയും വെങ്കലം നേടിയ ബജ്‌റംഗ് പുനിയയും നീരജിനൊപ്പമുണ്ടായിരുന്നു. ഈ സ്വീകരണം പ്രതീക്ഷിച്ചിരുന്നതായും രാജ്യത്ത് തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും നീരജ് പ്രതികരിച്ചു. താരത്തിന്റെ കുടുംബാംഗങ്ങളും ഹരിയാനയിൽ നിന്ന് എയർപോർട്ടിലെത്തിയിരുന്നു.മെഡൽ ജേതാക്കളെ തുറന്ന വാഹനത്തിൽ ഘോഷയാത്രയായാണ് അശോക ഹോട്ടലിലേക്ക് ആനയിച്ചത്. വഴിനീളെ പുഷ്പങ്ങൾ വിതറിയും പടക്കങ്ങൾ പൊട്ടിച്ചും ആരാധർ ആഘോഷിക്കുന്നുണ്ടായിരുന്നു.
പുരുഷന്മാരുടെ ഏഷ്യൻ റെക്കോഡ് സൃഷ്ടിച്ച 4x400 മീറ്റർ റിലേയിൽ മത്സരിച്ച മലയാളി താരങ്ങളായ മുഹമ്മദ് അനസും അമോജ് ജേക്കബും നോഹ നിർമൽ ടോമും അത്‌ലറ്റിക്സ് ടീം ചീഫ് കോച്ച് രാധാകൃഷ്ണൻ നായരും സംഘത്തിലുണ്ടായിരുന്നു. ഇന്ത്യൻ അത്‌ലറ്റിക്സ് ഫെഡറേഷൻ പ്രസിഡന്റ് ആദിൽ സുമരിവാലയാണ് സംഘത്തെ നയിച്ചത്.
ടോക്യോയിൽ വെങ്കലം നേടി ചരിത്രമെഴുതിയ ഹോക്കി ടീം തൊട്ടുപിന്നാലെ എത്തി. നിർണായകമായ നിരവധി സേവുകൾകൊണ്ട് വിസ്മയം സൃഷ്ടിച്ച മലയാളി താരം ശ്രീജേഷിനെ വിമാനത്താവളത്തിലെത്തിയ പാർലമെന്റംഗം തേജസ്വി സൂര്യ ആശ്ളേഷിച്ചാണ് വരവേറ്റത്. ബോക്‌സിംഗിൽ വെങ്കലം സ്വന്തമാക്കിയ ലവ്‌ലിനയും സംഘത്തിലുണ്ടായിരുന്നു. ഹോക്കി ടീമിന്റെ വരവ് വിമാനത്താവളത്തിന് പുറത്തെ അന്തരീക്ഷം വീണ്ടും ഉത്സവസമാനമാക്കി.
വെയ്റ്റ്ലിഫ്റ്റിറ്റിംഗിലെ വെള്ളി ജേതാവ് മീരാബായ് ചാനുവും ബാഡ്മിന്റണിൽ വെങ്കലം നേടിയ പി.വി സിന്ധുവും നേരത്തെ തന്നെ ഇന്ത്യയിലെത്തിയിരുന്നു.
ചെങ്കോട്ടയിലെ വിശിഷ്ടാതിഥികൾ
ഇത്തവണ സ്വാതന്ത്രദിനത്തിന് ചെങ്കോട്ടയിൽ പതാകയുയർത്തുന്ന ചടങ്ങിൽ വിശിഷ്ടാതിഥികളായി ടോക്യോയിലെ ഒളിമ്പ്യൻമാരെ ക്ഷണിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ഇന്നലെ ഡൽഹിയിലെത്തിയ കായിക താരങ്ങളിൽ പലരും വീടുകളിൽ പോയശേഷം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കായി ഡൽഹിയിൽ മടങ്ങിയെത്തും.
ശ്രീ ഇന്ന് കേരളത്തിൽ
49 വർഷത്തിന് ശേഷം ഒളിമ്പിക് മെഡൽ സ്വന്തമാക്കിയ മലയാളി കായിക താരമായ പി.ആർ ശ്രീജേഷ് ഇന്ന് ജന്മനാടായ കൊച്ചിയിലെത്തും. വൈകിട്ട് അഞ്ചോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നതെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ പറഞ്ഞു. അതിഗംഭീര വരവേൽപ്പ് നൽകാനാണ് കെ.ഒ.എ തയ്യാറെടുക്കുന്നത്. വിമാനത്താവളത്തിൽ സ്വീകരിക്കാൻ കായികമന്ത്രി അബ്ദുറഹ്മാൻ അടക്കമുള്ളവർ എത്തും. വിമാനത്താവളം മുതൽ കിഴക്കമ്പലത്തെ ശ്രീജേഷിന്റെവീടുവരെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കായിക താരങ്ങളും പൊതുജനങ്ങളും ചേർന്ന് താരത്തെ വരവേൽക്കുമെന്നും വി.സുനിൽകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |