കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയാവാൻ ലക്ഷങ്ങൾ കോഴ കൈപ്പറ്റിയെന്ന കേസിൽ ജെ.ആർ.പി അദ്ധ്യക്ഷ സി.കെ.ജാനുവിന്റെ വീട്ടിൽ ഇന്നലെ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി മനോജ് കുമാറിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. മൂന്നു ഫോണുകളും ബാങ്ക് പാസ് ബുക്കും പിടിച്ചെടുത്തു. ഫോണുകളിൽ രണ്ടെണ്ണം ജാനുവിന്റേതാണ്. മറ്റൊന്ന് സഹോദരന്റെ മകന്റേതാണ്.
തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലെ വീട്ടിൽ ഇന്നലെ രാവിലെ ഏഴു മണിക്ക് തുടങ്ങിയ റെയ്ഡ് ഉച്ചയ്ക്ക് ഒന്നരയോടെയാണ് പൂർത്തിയായത്. കോഴവാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കല്പറ്റ കോടതി ഉത്തരവിട്ടിരുന്നു.
ബി.ജെ.പി സംഘടനാ സെക്രട്ടറി എം.ഗണേഷ്, ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ എന്നിവർക്കെതിരെയും ക്രൈം ബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. ഇവർക്ക് മൊബൈൽ ഫോണുകൾ ഹാജരാക്കാൻ രണ്ട് നോട്ടീസയച്ചിട്ടും അതു പാലിക്കാത്ത സാഹചര്യത്തിലാണ് കേസെടുത്തത്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം എം.ഗണേഷിന്റെ അറിവോടെയാണ് ജാനുവിന് പണം നൽകിയതെന്ന് ജെ.ആർ.പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് നേരത്തെ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. പ്രശാന്ത് മലവയൽ സുൽത്താൻ ബത്തേരിയിലെ റിസോർട്ടിൽ വച്ച് ജാനുവിന് പണം കൈമാറിയെന്നായിരുന്നു മൊഴി. തന്നെ ചോദ്യം ചെയ്തില്ലെന്നും ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ജാനു പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |