തിരുവനന്തപുരം: പട്ടികജാതി വികസന ഫണ്ടിൽ കോടികളുടെ തട്ടിപ്പ് കണ്ടെത്തിയെങ്കിലും തട്ടിപ്പ് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ നഗരസഭ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ആറുവർഷമായി നിലച്ച പട്ടികജാതി ഫണ്ട് നിരീക്ഷണ സമിതി പുനരുജ്ജീവിപ്പിക്കാനുള്ള ഇടപെടൽ ഇതുവരെയും ഉണ്ടായിട്ടില്ല. ഒന്നാം പ്രതി യു. രാഹുലും കൂട്ടരും ചേർന്ന് 1.04 കോടി രൂപ തട്ടിയെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. പട്ടികജാതി വിഭാഗക്കാരുടെ ക്ഷേമത്തിനും വികസനത്തിനുമായി നഗരസഭ വഴി ചെലവഴിക്കുന്ന ഷെഡ്യൂൾ കാസ്റ്റ് പ്രമോഷൻ (എസ്.സി.പി) ഫണ്ടുകൾക്കും അനുബന്ധ കാര്യങ്ങൾക്കും നിരീക്ഷണസമിതി വേണമന്ന് ചട്ടമുണ്ട്. നഗരസഭ കൗൺസിൽ അധികാരത്തിലെത്തുമ്പോൾ തന്നെ ഇത് രൂപീകരിക്കണം. വാർഷിക പദ്ധതിയിലെ 10ാം അദ്ധ്യായത്തിൽ തുകയുടെ വിനിയോഗത്തിനാവശ്യമായ നിരീക്ഷണസമിതിയെപ്പറ്റി പരാമർശവുമുണ്ട്. പട്ടികജാതി വിദ്യാർത്ഥികളുടെ പഠനമുറികൾക്കുള്ള ധനസഹായം, വിവാഹധനസഹായം, സ്വാശ്രയ സംഘങ്ങൾ നൽകുന്ന ധനസഹായം എന്നീ വിഭാഗങ്ങളിലായാണ് ഫണ്ട് വിനിയോഗിക്കുന്നത്.
നിരീക്ഷണസമിതി
--------------------------------------------
മേയർ (ചെയർമാൻ), വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അല്ലെങ്കിൽ ചെയർപേഴ്സൺ (വൈസ് ചെയർമാൻ), അഡിഷണൽ സെക്രട്ടറി (കൺവീനർ), ജനകീയാസൂത്രണ വിഭാഗം സൂപ്രണ്ട് (ജോയിന്റ് കൺവീനർ), പട്ടികജാതി വിഭാഗത്തിലുള്ള നഗരസഭ കൗൺസിലർമാർ, നഗരസഭ എൻജിനിയർ, പട്ടികജാതി ഗ്രൂപ്പ് വർക്കിംഗ് ചെയർമാൻ, പട്ടികജാതി ഡിപ്പാർട്ട്മെന്റ് ഓഫീസർ എന്നിവരടങ്ങുന്നതാണ് നിരീക്ഷണ സമിതി. വ്യക്തിഗത ഗുണഭോക്താക്കളുടെ പ്രോജക്റ്റുകളുൾപ്പടെ ഫണ്ട് വിനിയോഗത്തിന്റെ പുരോഗതി, വീഴ്ചകൾ എന്നിവ ഓരോ മാസവും യോഗം ചേർന്ന് വിലയിരുത്തണം. ഇവ മിനിട്സാക്കി ജനകീയ ആസൂത്രണ വിഭാഗം സൂപ്രണ്ട് മേയറുടെ ഒപ്പ് വാങ്ങി സൂക്ഷിക്കണം. അടുത്ത മാസത്തെ യോഗത്തിൽ മിനിട്സ് വായിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തണമെന്നാണ് ചട്ടം.
തട്ടിപ്പുകൾ സുഗമമായി നടക്കുന്നു
--------------------------------------------------
നഗരസഭയും പട്ടികജാതി വകുപ്പും പട്ടികജാതി വിഭാഗക്കാർക്ക് പ്രത്യേകം ഫണ്ട് അനുവദിക്കുന്നുണ്ട്. നഗരസഭയിൽ കൗൺസിലർമാരാണ് അർഹരായ ഗുണഭോക്താക്കളെ വാർഡുസഭ വഴിയോ അല്ലാതെയോ കണ്ടെത്തി റിപ്പോർട്ട് നൽകുന്നത്. എന്നാൽ വകുപ്പ് നേരിട്ട് നൽകുന്ന ഫണ്ട് നഗരസഭ വഴിയാണ് കൊടുക്കുന്നതെങ്കിലും കൗൺസിലർമാർ പലപ്പോഴും അറിയാറില്ലെന്നാണ് ആക്ഷേപം. ആനൂകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും എത്താറില്ല. അതുകൊണ്ട് തന്നെ വകുപ്പിന്റെ ആനുകൂല്യഫണ്ട് വഴിയാണ് കൂടുതൽ തട്ടിപ്പ് നടക്കുന്നത്.
തദ്ദേശവകുപ്പും പട്ടികജാതി വകുപ്പും അർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് ഏകീകരിക്കണമെന്ന് 2016ൽ സർക്കാർ തീരുമാനിച്ചിട്ടെങ്കിലും നഗരസഭയിൽ നിർദ്ദേശം നടപ്പാക്കിയിട്ടില്ല. അത്തരത്തിൽ ഏകീകരണമുണ്ടായാൽ ലിസ്റ്റ് സുതാര്യമാകും. ആനുകൂല്യങ്ങൾ നൽകാൻ ഉപയോഗിക്കുന്ന ബിംസ് സോഫ്ട്‌വെയറിൽ ഗുണഭോക്താക്കളുടെ അക്കൗണ്ട് നമ്പർ മാത്രമാണ് രേഖപ്പെടുത്തുന്നത്. ലിസ്റ്റിൽ പറയുന്ന ഗുണഭോക്താവിന്റെ പേരിലെ അക്കൗണ്ടിലേക്കാണോ പണം പോകുന്നതെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കുന്നില്ല. ഇത് മറയാക്കിയാണ് തട്ടിപ്പ് കൂടുതലായി നടക്കുന്നതെന്നാണ് ആരോപണം. എസ്.സി പ്രമോട്ടർമാരും തട്ടിപ്പിൽ ഉൾപ്പെട്ട സാഹചര്യത്തിൽ അവരെ നിയമിക്കുമ്പോഴും നിക്ഷ്പക്ഷത പാലിക്കണമെന്നും അഭിപ്രായമുണ്ട്.
തട്ടിപ്പ് തടയാൻ നിരീക്ഷണ സമിതി യോഗം ചേരണം. വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റ് വാർഡുസഭ അംഗീകരിച്ച് കൗൺസിൽ അംഗീകാരത്തോടെയാണ് നടപ്പാക്കേണ്ടത്. രണ്ട് വകുപ്പുകളുടെയും ഗുണഭോക്താക്കളുടെ ലിസ്റ്റും കൗൺസിൽ അംഗീകരിക്കണം.
തിരുമല അനിൽ, കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |