കാഞ്ഞങ്ങാട്: പപ്പായതണ്ടിൽ നിന്ന് മുരളീരവം ഉതിർത്ത് ശ്രദ്ധേയനാകുകയാണ് പുല്ലാങ്കുഴൽ വാദകനായ കൊവ്വൽ സ്റ്റോറിലെ രാജഗോപാൽ. മൂന്നരപതിറ്റാണ്ടായി പ്രശസ്തരുടെ നൃത്ത പരിപാടികൾക്ക് പിന്നണി വായിച്ചും നൂറുകണക്കിന് ശിഷ്യർക്ക് പുല്ലാങ്കുഴൽ ക്ലാസുകൾ നൽകിയും സജീവമായ വി.പി രാജഗോപാലിന്റെ പുത്തൻ പരീക്ഷണത്തെ അഭിനന്ദിക്കുകയാണ് ആസ്വാദകരും സഹപ്രവർത്തകരും.
ഓട കൊണ്ടുണ്ടാക്കുന്ന പുല്ലാങ്കുഴലിനേക്കാൾ പ്രത്യേക ഊർജം പപ്പായത്തണ്ടിൽ നിന്ന് ലഭിക്കുന്നുവെന്ന് രാജഗോപാൽ പറയുന്നു. പണച്ചെലവില്ലാതെ ഉപകരണം തയ്യാറാക്കാമെന്ന പ്രത്യേകതയും ഇദ്ദേഹം എടുത്തുപറയുന്നു. 20 മിനിറ്റിൽ പപ്പായത്തണ്ട് കൊണ്ട് പുല്ലാങ്കുഴൽ ഉണ്ടാക്കുവാൻ കഴിയുമെന്നാണ് ഇദ്ദേഹം പറയുന്നത്.
പപ്പായ തണ്ട് കൊണ്ടുണ്ടാക്കിയ പുല്ലാങ്കുഴൽ നാദം ഇതിനകം രാജഗോപാലിന്റെ യൂട്യൂബ് ചാനലിലും ഫേസ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്. പുതിയ സംഗീതോപകരണം ഉപയോഗിച്ച് ഈ മാസം 15ന് ഒരു ഓൺലൈൻ സംഗീതപരിപാടിയിൽ പങ്കെടുക്കുമെന്ന് രാജഗോപാൽ പറഞ്ഞു. നൃത്താദ്ധ്യാപിക കലാമണ്ഡലം പ്രീതയാണ് രാജഗോപാലിന്റെ ഭാര്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |