കാബൂൾ : അഫ്ഗാനിസ്ഥാനിലെ തന്ത്ര പ്രധാനമായ പ്രദേശങ്ങളിൽ താലിബാൻ തീവ്രവാദികൾ പിടിമുറുക്കുന്നതിനിടെ ഇന്ത്യൻ പൗരന്മാരെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. രാജ്യത്തെ നാലാമത്തെ വലിയ നഗരമായ മസാർ ഇ ഷെരീഫിൽ താലിബാനും അഫ്ഗാൻ സൈന്യവും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ പ്രത്യേക വിമാനത്തിൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പാക്കാനുള്ള നടപടികൾ പൂർത്തിയാക്കി ഇന്ത്യ.
നഗരത്തിൽ തുടരുന്ന നയതന്ത്ര ഉദ്യോഗസ്ഥരെ ഉൾപ്പെടെയുള്ളവരെയാണ് ഒഴിപ്പിക്കുക.
മസാർ ഇ ഷെരീഫിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പ്രത്യേക വിമാനം പുറപ്പെടുന്നുവെന്നും നഗരത്തിലുള്ള ഇന്ത്യൻ പൗരന്മാർ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് മടങ്ങാൻ അഭ്യർത്ഥിക്കുന്നുവെന്നും ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ട്വിറ്ററിലൂടെ അറിയിച്ചു. ഇങ്ങനെ നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർ അവരുടെ പേര്, പാസ്‌പോർട്ട് നമ്പർ തുടങ്ങിയവ അറിയിക്കണമെന്നും കോൺസുലേറ്റ് ജനറൽ ട്വീറ്റ് ചെയ്തു.
അതേ സമയം സാർ ഇ ഷെരീഫിൽ കടുത്ത പോരാട്ടം നടക്കുന്നതിനിടെ പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഫറ നഗരത്തിന്റെ താലിബാൻ പിടിച്ചടക്കിയതായി റിപ്പോർട്ട്. ഇതോടെ ഏഴാമത്തെ പ്രധാന നഗര പ്രവിശ്യയും താലിബാൻ നിയന്ത്രണത്തിലായി .ഇന്നലെ ഉച്ചയോടെ നഗരത്തിലേക്ക് പ്രവേശിച്ച താലിബാൻ തീവ്രവാദികൾ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിന് ശേഷം വൈകിട്ടോടെ ഫറ നഗരത്തിന്റെ നിയന്ത്രണം പിടിച്ചടക്കുകയായിരുന്നു.
രാജ്യത്തെ തന്ത്ര പ്രധാനമായ പ്രദേശങ്ങളിൽ താലിബാൻ മുന്നേറുന്നതിനിടെ താലിബാനെതിരെ ഇന്ത്യൻ വ്യോമസേനയുടെ സഹായം അഫ്ഗാൻ സർക്കാർ തേടിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട് ഇതിനെക്കുറിച്ച് ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായിട്ടില്ല.
അമേരിക്കയുടെ പിന്തുണയോടെയാണ് താലിബാൻ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഇടങ്ങളിൽ അഫ്ഗാൻ നടത്തിയ വ്യോമാക്രമണത്തിൽ നൂറോളം താലിബാൻ ഭീകരരെ വധിച്ചതായി അഫ്ഗാൻ സേന അറിയിച്ചു.മരിച്ചവരിൽ മുതിർന്ന താലിബാൻ നേതാക്കളുമുണ്ടെന്ന് അഫ്ഗാൻ സേന അവകാശപ്പെട്ടു. ഭീകരരുടെ ആയുധങ്ങളും ഒളിത്താവളങ്ങളും നശിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
അതേ സമയം രാജ്യത്തെ പലമേഖലകളിലുംതാലിബാൻ ഭീകരരുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പ്രാദേശിക സേനയ്ക്ക് ആയുധങ്ങളും വെടിക്കോപ്പുകളും നൽകാൻ തീരുമാനിച്ച് അഫ്ഗാൻ സർക്കാർ. പ്രസിഡന്റ് അഷ്റഫ് ഖാനിയും രാജ്യത്തെ മറ്റ് പ്രമുഖ നേതാക്കളും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.രാജ്യത്തിന്റെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. താലിബാനെതിരെ പോരാടാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന ജനങ്ങളാണ് ഈ പ്രാദേശിക സേനയുടെ ഭാഗമാകുന്നത്.
പാകിസ്ഥാനെതിരെ യു.എസ്
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിൽ സമാധാനവും സുസ്ഥിരതയും നിലനിറുത്താൻ താലിബാൻ ഭീകരർക്ക് പിന്തുണ നല്കുന്ന സമീപനം പാകിസ്ഥാൻ ഉപേക്ഷിക്കണമെന്ന് യു.എസ്. അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പാക് സൈനിക മേധാവി ജനറൽ ബാജ് വയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് പെന്റഗണിന്റെ പ്രസ്താവന.മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ ഒന്നിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതതായാണ് വിവരം. തീവ്രവാദത്തിന് പാകിസ്ഥാൻ പൗരന്മാരും ഇരയായിട്ടുണ്ടെന്നും അതിനാൽ പാകിസ്ഥാനിൽ താലിബാന്റെയും മറ്റ് ഭീകരസംഘടനകളുടേയും എല്ലാ സുരക്ഷിത താവളങ്ങളും അടച്ചുപൂട്ടുന്നതിന്റെ ഗൗരവം പാക് ഭരണകൂടത്തെ ധരിപ്പിച്ചിട്ടുണ്ട്. താലിബാൻ ലോകത്തിന് തന്നെ ഭീഷണിയാണെന്ന വസ്തുത പാകിസ്ഥാൻ മനസിലാക്കണമെന്നും പെന്റഗൺ മാദ്ധ്യമ സെക്രട്ടറി ജോൺ കിർബി വ്യക്തമാക്കി. രാജ്യത്ത് താലിബാൻ നടത്തുന്ന ആക്രമണങ്ങൾക്ക് താലിബാന് എല്ലാ വിധ പിന്തുണയും നല്കുന്നത് പാകിസ്ഥാനാണെന്ന് അഫ്ഗാൻ സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. അഫ്ഗാൻ വിഷയം യു.എൻ.സുരക്ഷാ കൗൺസിലിൽ ചർച്ചക്കെടുത്തപ്പോൾ തെളിവ് സഹിതം നിരത്തി അഫ്ഗാൻ പ്രതിനിധി പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |