തിരുവനന്തപുരം: ഇതുവരെ കണ്ടെത്താത്ത ടൂറിസം കേന്ദ്രങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുന്ന ടൂറിസം ഡെസ്റ്റിനേഷൻ ആപ്പ് ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം നഗരസഭയുടെ നേതൃത്വത്തിൽ നവീകരിച്ച തമ്പാനൂർ പൊന്നറ ശ്രീധർ പാർക്കിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ടൂറിസത്തിന്റെ സാദ്ധ്യതകൾ നന്നായി വിനിയോഗിക്കാത്ത സംസ്ഥാനമാണ് കേരളം. ഇവിടെ അറിയപ്പെടാത്ത, ടൂറിസം സാദ്ധ്യതയുള്ള നൂറുകണക്കിന് പ്രദേശങ്ങളുണ്ട്. അവയെ കണ്ടെത്തി ലോകത്തെ അറിയിക്കുകയും അതിലൂടെ തദ്ദേശീയരും വിദേശികളുമായ ടൂറിസ്റ്റുകളെ ആകർഷിക്കുകയുമാണ് ലക്ഷ്യം. ഒരു തദ്ദേശ സ്ഥാപന പരിധിയിൽ കുറഞ്ഞത് ഒരു ടൂറിസം കേന്ദ്രമെങ്കിലും ഉണ്ടാകണമെന്നതാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു.
മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി മേയർ പി.കെ. രാജു, ഡി. അനിൽ, ജമീല പ്രകാശം, റീന കെ.എസ്, ഹരികുമാർ, സെക്രട്ടറി ബിനു ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു. സ്മാർട്ട് സിറ്റി സി.ഇ.ഒ വിനയ് ഗോയൽ പദ്ധതി വിശദീകരണം നടത്തി.
പാർക്കിൽ സെൽഫി പോയിന്റ്
"ഐ ലവ് ട്രിവാൻഡ്രം " എന്നെഴുതിയ സെൽഫി പോയിന്റ് അടക്കം മനോഹരമായ കാഴ്ചകളാണ് പൊന്നറ പാർക്കിൽ തയാറാക്കിയിട്ടുള്ളത്. തമ്പാനൂർ റെയിൽവേസ്റ്റേഷനിലും ബസ് സ്റ്റേഷനിലും എത്തുന്നവർക്ക് വിശ്രമിക്കാനായി ഗ്രാനൈറ്റ് ബെഞ്ചുകളും സ്ഥാപിച്ചിട്ടുണ്ട്. പുൽത്തകിടിയിലടക്കം വൈദ്യുതി അലങ്കാര ദീപങ്ങൾ സ്ഥാപിച്ച് മനോഹരമാക്കിയിട്ടുണ്ട്. 1.02 കോടി വിനിയോഗിച്ചാണ് പാർക്ക് നവീകരിച്ചതെന്ന് മേയർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |