ന്യൂഡൽഹി: ഡൽഹി ഖജൗരി ഖാസിലെ ശ്രീരാംകോളനിയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പിടികിട്ടാപ്പുള്ളികളായ രണ്ടുപേർ കൊല്ലപ്പെട്ടു. മോഷണം, കവർച്ച, കൊലപാതക ശ്രമം തുടങ്ങി പത്തിലധികംകേസുകളിൽ പ്രതികളായ ഗാസിയാബാദ് ലോനി സ്വദേശി അമിർഖാൻ, വാസിർപുർ സ്വദേശി രംജാൻ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. വെടിവയ്പ്പിൽ കോൺസ്റ്റബിൾമാരായ സച്ചിൻഖോകർ, കാലിക്‌തോമർ എന്നിവർക്ക് പരിക്കേറ്റു.
പ്രതികൾ കോളനിയിലെ രഹസ്യകേന്ദ്രത്തിലുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് സംഘം ഇവിടേക്കെത്തിയത്. തുടർന്ന് പ്രതികളുടെ താമസസ്ഥലം കണ്ടെത്തി കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഇരുവരും പൊലീസ് സംഘത്തിന് നേരേ വെടിവച്ചു. സമീപത്തെ മുറികളിൽ താമസിച്ചിരുന്നവരെ പൊലീസ് കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. ഏകദേശം ഒരുമണിക്കൂറോളം പ്രതികൾ കീഴടങ്ങുമെന്ന പ്രതീക്ഷയിൽ പൊലീസ് സംഘം കാത്തിരുന്നു. പ്രതികൾ സ്വമേധയാ പുറത്തേക്ക് വരില്ലെന്ന് കണ്ടതോടെ മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടക്കാനായി പൊലീസിന്റെ ശ്രമം. ഇതോടെ വീണ്ടും വെടിവയ്‌പുണ്ടാവുകയും പൊലീസ് തിരിച്ചടിക്കുകയുമായിരുന്നു.
വെടിയേറ്റ പിടികിട്ടാപ്പുള്ളികളെയും പരിക്കേറ്റ പൊലീസുകാരെയും ജെ.പി.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രതികളെ രക്ഷിക്കാനായില്ലെന്ന് ഡോക്ടമാർ വ്യക്തമാക്കി. പ്രതികളുടെ താമസസ്ഥലത്ത് നിന്ന് രണ്ട് ഓട്ടോമാറ്റിക് പിസ്റ്റളുകളും 15 വെടിയുണ്ടകളും ഒരു ലക്ഷത്തോളം വിലവരുന്ന സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചു. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |