തിരുവനന്തപുരം: സംസ്ഥാനം സമ്പന്നമാണെങ്കിലും സർക്കാർ സമ്പന്നമല്ലെന്നും നികുതി മേഖല ശക്തിപ്പെടുത്തണമെന്നും ധനമന്ത്രി കെ.എൻ .ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. സാധാരണക്കാരായ കച്ചവടക്കാരെ സഹായിക്കാൻ നികുതി അടയ്ക്കുന്നതിനുള്ള സമയം നീട്ടി നൽകും. പച്ചക്കറി ഉൾപ്പെടെ കൊണ്ടുവരുന്ന ലോറികളിൽ മറ്റുപലതും നികുതി വെട്ടിച്ച് കടത്തുന്നുണ്ട്. ഇത് കണ്ടെത്താൻ ജി.എസ്.ടി വകുപ്പിനെ ശക്തിപ്പെടുത്തും. ഒരു വണ്ടി അതിർത്തിയിൽ എത്തിയാൽ അതിനുള്ളിലെ കാര്യങ്ങൾ കണ്ടെത്താനുള്ള സംവിധാനം ശക്തിപ്പെടുത്തുമെന്നും ധനകാര്യബിൽ ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരം അഞ്ച് വർഷം കൂടി നീട്ടി നൽകണമെന്ന് വിവിധ സംസ്ഥാനങ്ങളുമായി ചേർന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. നികുതി പിരിവ് സമയബന്ധിതമായി നടത്താൻ ജി.എസ്.ടി വിഭാഗത്തെ പുന:സംഘടിപ്പിക്കും. ജി.എസ്.ടി കുടിശികയിനത്തിൽ 3100 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട്.
പ്രൈമറി കാർഷിക സഹകരണ സംഘങ്ങൾക്ക് ഒരു ശതമാനമോ രണ്ട് ശതമാനമോ പലിശയ്ക്ക് വായ്പ കിട്ടും. ഇതിനായി കേരള ബാങ്ക്, നബാർഡ് എന്നിവയുടെ സഹായം അവർക്ക് ലഭിക്കും. ഈ രീതിയിൽ സഹകരണ സംഘങ്ങൾ വായ്പയെടുത്ത് പ്രായോഗികമായി ചെയ്യാൻ കഴിയുന്ന വ്യവസായം തുടങ്ങണം. കാർഷിക മേഖലയിൽ അഗ്രോ പാർക്ക് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |