കൊച്ചി: കോട്ടയം തിരുവാർപ്പ് സെന്റ് മർത്തശ്‌മുനി പള്ളി ആറാഴ്‌ചയ്‌ക്കകം ഒാർത്തഡോക്‌സ് വിഭാഗത്തിന് തുറന്നുകൊടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പള്ളി ഒാർത്തഡോക്സ് വിഭാഗത്തിന് നൽകണമെന്ന കോട്ടയം മുൻസിഫ് കോടതിയുടെ 2019ലെ ഉത്തരവ് പാലിക്കാതിരുന്ന ജില്ലാ ഭരണകൂടത്തിന്റെയും എസ്.പിയുടെയും നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു.
ആരാധനയ്ക്ക് പള്ളി തുറന്നു കിട്ടണമെന്നാവശ്യപ്പെട്ട് ഒാർത്തഡോക്‌സ് വികാരി ഫാ. എ.വി. വർഗീസ് നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്‌ണനാണ് വിധി പറഞ്ഞത്. ഒാർത്തഡോക്സ് - യാക്കോബായ സഭാ തർക്കത്തെത്തുടർന്നാണ് പള്ളി അടച്ചിട്ടത്. ഉത്തരവ് നടപ്പാക്കിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന നിലപാട് ജില്ലാ ഭരണകൂടത്തിനും പൊലീസിനും എങ്ങനെയാണ് എടുക്കാനാവുക?. കോടതി ഉത്തരവ് നടപ്പാക്കാൻ അധികൃതർക്ക് ബാദ്ധ്യതയുണ്ടെന്നും ഹൈക്കോടതി ഒാർമ്മപ്പെടുത്തി.
മറ്റ് നിർദ്ദേശങ്ങൾ
ഹർജിക്കാരന്റെ നേതൃത്വത്തിൽ ആരാധനയ്ക്ക് സംരക്ഷണം നൽകണം. ഡി.ജി.പി മേൽനോട്ടം വഹിക്കണം.
ഇടവകക്കാർക്ക് തടസമില്ലാതെ ആരാധനയിൽ പങ്കെടുക്കാനാവണം.
തടയുന്നവർക്കും, ഗൂഢാലോചന നടത്തുവർക്കുമെതിരെ കേസെടുക്കണം.
പ്രശ്നങ്ങളുണ്ടായാൽ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തണം.
ഇത്തരം കേസുകൾ അന്വേഷിക്കാൻ ഡി.ജി.പിയും എസ്.പിയും ചേർന്ന് പ്രത്യേകസംഘത്തെ നിയോഗിക്കണം.
പ്രതികളോടൊപ്പം ഇൗ വിധിയുടെ പകർപ്പും കോടതിയിൽ ഹാജരാക്കണം.
വിമർശനം
എതിർപ്പുള്ളവർ പള്ളിക്കു മുന്നിൽ സമരം ചെയ്യുകയും ,ഉത്തരവ് നടപ്പാക്കുന്നത് തടയുകയുമല്ല വേണ്ടത്. നിയമപരമായ നടപടി സ്വീകരിക്കണം.
ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നതിനാൽ ഉത്തരവു നടപ്പാക്കാനാവില്ലെന്ന പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വാദം അംഗീകരിച്ചാൽ രാജ്യത്ത് നിയമവാഴ്ച ഉണ്ടാവില്ല. കോടതിയുത്തരവ് നടപ്പാക്കാനായില്ലെങ്കിൽ അത് നീതിനടത്തിപ്പിന്റെ വീഴ്ചയാണ്.
പള്ളിയും പരിസരവും ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ജില്ലാ കളക്ടർ ഏറ്റെടുത്തതാണ്. എന്നിട്ടും മുൻസിഫ് കോടതിയുടെ വിധി നടപ്പാക്കാൻ സമയം വേണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല.
കോടതി ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് കോൾഡ് സ്റ്റോറേജിൽ വയ്ക്കാനല്ല. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കോടതിക്ക് മൂകസാക്ഷിയാകാൻ കഴിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |