ലോഡ്സ് : ഇംഗ്ളണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ലോഡ്സിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി നിറുത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 276 റൺസെടുത്തു.127 റൺസുമായി പുറത്താകാതെ നിൽക്കുന്ന കെ.എൽ രാഹുലിന്റെയും 83റൺസെടുത്ത രോഹിത് ശർമ്മയുടെയും 42 റൺസെടുത്ത നായകൻ കൊഹ്‌ലിയുടെയും ഇന്നിംഗ്സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഒൻപത് റൺസെടുത്ത് പുറത്തായ പുജാരമാത്രമാണ് നിരാശപ്പെടുത്തിയത്.
രോഹിതും കെ.എൽ രാഹുലും ചേർന്നാണ് ഇന്ത്യയ്ക്ക് വേണ്ട ഓപ്പണിംഗിനിറങ്ങിയത്. പരിക്കേറ്റ സ്റ്റുവർട്ട് ബ്രോഡിനെക്കൂടാതെയാണ് ഇംഗ്ളണ്ട് ഇറങ്ങിയത്. ആദ്യ സെഷനിൽ ഇംഗ്ളീഷ് പേസർമാരുടെ വെല്ലുവിളി സമർത്ഥമായി അതിജീവിക്കാൻ രോഹിതിനും രാഹുലിനും കഴിഞ്ഞു.എന്നാൽ ഇടയ്ക്ക് മഴ പെയ്തതോടെ 19-ാം ഓവറിനിടെ 46/0 എന്ന സ്കോറിൽ ലഞ്ചിന് പിരിഞ്ഞു. ലഞ്ചിന് ശേഷവും ഇന്ത്യൻ ഓപ്പണർമാർ ആധിപത്യം പുലർത്തിയതോടെ 33-ഓവറിൽ 100ലെത്തി. അതിന് മുമ്പേ രോഹിത് തന്റെ 13-ാം ടെസ്റ്റ് അർദ്ധസെഞ്ച്വറിയിലെത്തിയിരുന്നു.
44-ാം ഓവറിൽ ടീം സ്കോർ 126ലെത്തിയപ്പോഴാണ് രോഹിത് പുറത്തായത്.145 പന്തുകളിൽ 11 ഫോറുകളും ഒരു സിക്സുമടക്കം 83 റൺസ് നേടിയ രോഹിതിനെ ആൻഡേഴ്സൺ ക്ളീൻ ബൗൾഡാക്കുകയായിരുന്നു. പകരമിറങ്ങിയ ചേതേശ്വർ പുജാര(9) വൈകാതെ ആൻഡേഴ്സണ് കീഴടങ്ങിയതോടെ ഇന്ത്യ 150/2 എന്ന നിലയിലായി.തുടർന്ന് നായകൻ കൊഹ്‌ലിയെക്കൂട്ടി രാഹുൽ അർദ്ധസെഞ്ച്വറി കടന്നു മുന്നോട്ടു കുതിച്ചു.നേരിട്ട 212-ാമത്തെ പന്തിൽ സെഞ്ച്വറി തികച്ച രാഹുൽ വിരാടിനൊപ്പം മൂന്നാം വിക്കറ്റിൽ 117 റൺസാണ് കൂട്ടിച്ചേർത്തത്. രാഹുൽ 248 പന്തുകൾ നേരിട്ട് 12 ഫോറും ഒരു സിക്സും നേടിയിട്ടുണ്ട്. ടീം സ്കോർ 267ൽ വച്ച് റോബിൻസണാണ് കൊഹ്‌ലിയെ പുറത്താക്കിയത്.കളി നിറുത്തുമ്പോൾ രഹാനെയാണ് (1) രാഹുലിന് കൂട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |