ഒരു കൂടിൽ നിന്ന് 600 കിലോ കരിമീൻ
കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ മരടിലെ പട്ടികജാതി കുടുംബങ്ങൾക്ക് തുണയായി കൂടുമത്സ്യകൃഷി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) നേതൃത്വത്തിൽ നെട്ടൂർ മരട് കായലിൽ നടത്തിയ കൂടുക്കൃഷിയിൽ ഒരു കൂടിൽ നിന്ന് മാത്രം 600 കിലോ കരിമീൻ വിളവെടുത്തു.
കിലോയ്ക്ക് 450 രൂപ നിരക്കിൽ മുഴുവൻ മീനും കൃഷിയിടത്തിൽ വിറ്റഴിച്ചതോടെ കുടുംബങ്ങൾക്ക് ലഭിച്ചത് 2,73,000 രൂപ. മഹാമാരിയിൽ ജീവിതം ദുരിതത്തിലായ കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസമായി.
പട്ടികജാതി ഉപ പദ്ധതിക്ക് കീഴിൽ കഴിഞ്ഞ ഒക്ടോബറിലാണ് നാല് മീറ്റർ വീതം നീളവും വീതിയുമുള്ള കൂടിൽ 2000 കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കൃഷിയാരംഭിച്ചത്. 'പുഴയോരം' സ്വയം സഹായക സംഘത്തിന് കൂട്, മീൻകുഞ്ഞുങ്ങൾ, തീറ്റ, മറ്റ് വസ്തുക്കൾ എന്നിവ സൗജന്യമായി ൽകി. കൃഷിയുടെ ഓരോ ഘട്ടത്തിലും കർഷകർക്ക് സാങ്കേതിക സഹായവും നൽകി. പത്ത് മാസത്തിന് ശേഷം വിളവെടുത്തപ്പോൾ മീനിന് ശരാശരി 380 ഗ്രാം വരെ വളർച്ച ലഭിച്ചു.
വിളവെടുപ്പ് മരട് നഗരസഭാ വൈസ് ചെയർപേഴ്‌സൺ രശ്‌മി സനിൽ ഉദ്ഘാടനം ചെയ്തു. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണൻ, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.കെ. മധു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |