ന്യൂഡൽഹി: ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ജമ്മുകാശ്മീർ പൊലീസിലെ എ.എസ്.ഐ ബാബുറാമിന് രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്രയും, കോൺസ്റ്റബിൾ അൽത്താവ് ഹുസൈൻ ഭട്ടിന് രണ്ടാമത്തെ പരമോന്നത സൈനിക ബഹുമതിയായ കീർത്തിചക്രയും മരണാനന്തര ബഹുമതിയായി നൽകും. പാക്സൈനികരുടെ വെടിവയ്പിൽ വീരമൃത്യുവടഞ്ഞ കൊല്ലം ആലുംമുക്ക് സ്വദേശി നായിക് അനീഷ് തോമസിന്(36) മരണാനന്തര ബഹുമതിയായി ധീരതയ്ക്കുള്ള അവാർഡ് നൽകും.
2020 സെപ്തംബർ 15നാണ് രാഷ്ട്രീയ റൈഫിൾസിലെ ജവാനായ അഞ്ചൽ വയലാ ആശാ നിവാസിൽ അനീഷ് തോമസ് (36) ജമ്മുകാശ്മീരിലെ നൗഷാരാ സെക്ടറിൽ പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ചത്. മരിക്കുന്നതിന് 16 വർഷം മുൻപാണ് അനീഷ് കരസേനയിൽ പ്രവേശിച്ചത്. കർണാടകയിൽ ഇലക്ട്രിക് സൂപ്പർവൈസറായിരുന്ന തോമസിന്റെയും അമ്മിണിയുടെയും മൂത്ത മകനാണ്. എമിലിയാണ് ഭാര്യ. ഏകമകൾ ഹന്ന സ്കൂൾ വിദ്യാർത്ഥിനിയാണ്.
കരസേന, വ്യോമസേന, അർദ്ധസൈനിക വിഭാഗങ്ങളിൽപ്പെട്ട 15പേർക്ക് ശൗര്യചക്ര മെഡൽ പ്രഖ്യാപിച്ചു. നാലു പേർക്ക്മരണാനന്തര ബഹുമതിയാണ്. രാഷ്‌ട്രീയ റൈഫിൾസ് മഹർ റെജിമെന്റിലെ മലയാളിയ മേജർ രാഹുൽ ബാലമോഹൻ അടക്കം(രണ്ടാം മെഡൽ) കരസേനയിലെ 120 പേർക്ക് ധീരതയ്ക്കുള്ള സേനാമെഡലുകളും പ്രഖ്യാപിച്ചു. ഇതിൽ 15എണ്ണം മരണാനന്തര ബഹുമതിയാണ്. നാവികസേനയിൽ അഞ്ച് പേർക്കും, വ്യോമസേനയിൽ മലയാളിയായ സ്ക്വാഡ്രൻ ലീഡർ ദീപക് മോഹൻ അടക്കം രണ്ട് പൈലറ്റ്മാർക്കും ധീരതയ്ക്കുള്ള മെഡലുകളുണ്ട്.
ജമ്മുകാശ്മീർ പൊലീസിലെ സ്പെഷൽ ഒാപ്പറേഷൻസ് ഗ്രൂപ്പ് അംഗമായിരുന്ന ബാബുറാം(48) കഴിഞ്ഞ ആഗസ്റ്റിൽ ശ്രീനഗറിലെ പാന്താ ഛോക്ക് മേഖലയിലെ വീട്ടിൽ ഒളിച്ചിരുന്ന മൂന്ന് ലഷ്കറെ തയ്ബ ഭീകരരെ കീഴ്പ്പെടുത്തുന്നതിനിടെയാണ് വീരമൃത്യുവടഞ്ഞത്. ജമ്മു ധരാനാ പൂഞ്ച് സ്വദേശിയായ ബാബുറാം 1999ൽ കോൺസ്റ്റബിളായി പൊലീസിൽ ചേർന്നതു മുതൽ ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു.
ബി.ജെ.പി എം.എൽ.എ ഗുലാം ക്വാദിർ റാഥറിന്റെ അംഗരക്ഷകനായിരുന്ന ജമ്മുകാശ്മീർ പൊലീസ് കോൺസ്റ്റബിൾ അൽതാഫ് ഹുസൈൻ ഭട്ട് 2020 ഒക്ടോബറിൽ മധ്യകാശ്മീരിലെ ഗന്ദർബാളിൽ നടന്ന ഭീകരാക്രമണത്തിനിടെയാണ് വീരമൃത്യു വരിച്ചത്. ഭീകരരെ ചെറുത്ത അൽതാഫ് എം.എൽ.എയ്ക്ക് ഒരു പോറൽ പോലുമേൽക്കാതെ രക്ഷിച്ചു. ഷാബിർ അഹമ്മദ് ഷാ എന്ന ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനെ കൊലപ്പെടുത്തുകയും ചെയ്‌തു.
മഹർറെജിമെന്റിൽ നായിക് ആയിരിക്കെ വീരമൃത്യു അടഞ്ഞ മാന്റിൽ പ്രദീപ് സാഹബ് റാവുവിനും മരണാനന്തര ബഹുമതിയായി ധീരതാ പരാമർശം ലഭിച്ചു. ഇവർ അടക്കം ജമ്മുകാശ്മീരിലെ ഒാപ്പറേഷൻ രക്ഷക്ക്. കിഴക്കൻ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ നടത്തിയ ഒാപ്പറേഷൻ സ്നോ ലെപ്പേർഡ്, അസാമിലെ ഉൾഫാ തീവ്രവാദികളെ അമർച്ച ചെയ്യാൻ നടത്തിയ ഓപ്പറേഷൻ റൈന തുടങ്ങിയവയിൽ പ്രവർത്തിച്ച 28 സൈനികർക്കാണ് സേനാരേഖകളിലെ പരാമർശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |