കടമ്പനാട് : അക്വേറിയത്തിൽ ജൈവ വൈവിദ്ധ്യ കലവറ ഒരുക്കിയിരിക്കുകയാണ് വെള്ളക്കുളങ്ങര കിടങ്ങിൽ വീട്ടിൽ കെ.എസ്.സൂര്യൻ. വിവിധതരത്തിലുള്ള 25 ജലസസ്യങ്ങൾ ചില്ലുകൂടിനെ ഹരിതാഭമാക്കുന്നു. ജലാന്തർഭാഗത്ത് വളരുന്ന അനൂബിയാസ് ,ബീപ്പിംഗ് മോസ് തുടങ്ങി വിവിധയിനം പന്നൽ സസ്യങ്ങളും ജലസസ്യങ്ങളും ജലത്തിലും തടികളിലും പാറകളിലും പറ്റിപിടിച്ച് വളരുന്ന വീപ്പിംങ് മോസ്, പില്ലിയാമോസ് , റസിയാമോസ് , പിനാറ്റിക് ഫിഡാ , അനൂപിയാസ് , ബീപ്പിംഗ് മോസ് എന്നിവ വളരുന്നുണ്ട്. തായ്ലൻഡ് , ഇന്ത്യോനേഷ്യാ എന്നിവിടങ്ങളിൽ കണ്ടുവരുന്ന പ്രത്യേക ഇനം പായലുകളാണ് അക്വേറിയത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
ഇവ ക്രമീകരിക്കുന്നതിന് എഴുപതിനായിരം രൂപയോളം ചെലവായി. മഴക്കാടുകളിൽ കാണുന്ന ചാലുകൾ, വീണ് കിടക്കുന്ന വൃക്ഷങ്ങൾ, പാറകൾ എന്നിവ പൂർണ്ണമായി ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഇവയുടെ നിർമ്മാണം. ജപ്പാനിൽ ഊരിത്തിരിഞ്ഞ കലാരൂപമാണ് അക്ക്വാ സ്കേപ്പിംഗ്. കേരളത്തിൽ ഇത് പ്രചാരത്തിൽ വരുന്നതേയുള്ളൂ. പർവ്വത സ്ഫോടനത്തിന്റെ ഫലമായി ഉണ്ടാകുന്ന ലാവാ റോക്കുകൾ, ഡ്രസ്റ്റ് വുഡ്ഡുകൾ,അക്വാസ് സോയിൽ എന്നിവ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ ജൈവവൈവിദ്ധ്യം നിലനിറു ത്തുന്നതിനായി കാർബൺഡൈ ഓക്സൈഡ് കടത്തിവിടുകയും ജല ശുചീകരണത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിൽറ്ററുകളും ക്രമീകരിച്ചിരിക്കുന്നു. പ്രകാശ സംശ്ലേഷണത്തിനായി ആനുപാതികമായ എൽ.ഇ.ഡി ബൾബുകളും സ്ഥാപിച്ചിരിക്കുന്നു. താപവ്യതിയാനം മനസിലാക്കാനായി തെർമോമീറ്ററുമുണ്ട്. ടെഡ്രാ, ബാർബ് തുടങ്ങിയ വിവിധയിനം മത്സ്യങ്ങളും വിവിധ വർണ്ണത്തിലുള്ള കൊഞ്ചുകളും ഇതിൽ വളരുന്നു. പായലുകളെ നശിപ്പിക്കുന്ന ജലത്തിലെ മറ്റ് ഒച്ചുകളെ പ്രതിരോധിക്കാനായി ശുദ്ധജലത്തിൽ വളരുന്ന അസാസിൻ ഒച്ചുകളും ഇതിലുണ്ട്. റെയിൽവേ കോൺട്രാക്റ്റിംഗ് വിഭാഗത്തിൽ എൻജിനിയറാണ് സൂര്യൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |